കൊച്ചി : കേരള പോലിസിലെ അഞ്ച് ബറ്റാലിയനുകളിലേക്കുള്ള പി എസ് സി നിയമന നടപടികൾ കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും. ശാരീരിക ക്ഷമത പരീക്ഷയിലെ ക്രമക്കേട് ചോദ്യം ചെയ്ത് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികൾ ഉൾപ്പെട്ട പിഎസ്സി റാങ്ക് ലിസ്റ്റിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമന നടപടികളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തികരിക്കാവുവെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്.
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ ശിവരഞ്ജിത് ,നസിം എന്നിവരുൾപ്പെട്ട കേരളാ പോലിസ് ബറ്റാലിയൻ 4, 1, 2, സ്പെഷൽ പോലിസ് ,എം എസ് പി ‘ എന്നീ റാങ്ക് ലിസ്റ്റിനെതിരെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി എത്തിയത്. പോലിസ് നിയമനത്തിനുള്ള മാർഗനിർദേശങ്ങൾ പാലിച്ചല്ല ശാരീരിക ക്ഷമത പരീക്ഷ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മറ്റ് ഉദ്യോഗാർത്ഥികളാണ് പരാതി നൽകിയത്.
ശാരീരിക ക്ഷമത പരീക്ഷയ്ക്ക് വീഡിയോ റെക്കോർഡിംഗ് വേണമെന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം പാലിച്ചില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം. ഇതേ തുടർന്ന് നിയമനത്തിലെ അന്തിമ നടപടികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയത്. കേസിൽ അന്തിമ വാദം അടുത്ത ആഴ്ച നടക്കും.|
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷമുണ്ടാകുന്നതിന് മുൻപാണ് ഉദ്യോഗാർത്ഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്.കേസിലെ രണ്ട് പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവും കെഎപി ഫോർ ബറ്റാലിയൻ ലിസ്റ്റിൽ ഉൾപ്പെട്ടതിനെതിരെ ആരോപണമുയരുന്ന ഈ സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഇടപെടൽ ശ്രദ്ധേയമാവുന്നത്.