ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടത്താൻ വീണ്ടും ഗവർണറുടെ അന്ത്യശാസനം. ഇന്ന് ആറ് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് 1.30ന് ഉള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും ഈ നിർദ്ദേശം സർക്കാർ പാലിച്ചില്ല. സഭ മൂന്ന് മണിവരെ പിരിയുകയും ചെയ്തു.
എന്നാൽ ചർച്ച പൂർത്തിയാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കർ രമേഷ് കുമാർ പ്രതികരിച്ചു. വിശ്വാസ പ്രമേയത്തെ മേലുള്ള ചർച്ച പൂർത്തിയായാൽ ശബ്ദ വോട്ട് നടത്തും. ഗവർണറുടെ നിർദ്ദേശത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കാരണം ഗവർണർ കത്ത് നൽകിയത് മുഖ്യമന്ത്രിക്ക് ആണെന്നും സ്പീക്കർ പറഞ്ഞു. ഗവർണറുടെ ശുപാർശയിൽ സ്പീക്കറോട് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.
അതേസമയം, തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് കാട്ടി കോൺഗ്രസ് എംൽഎ ശ്രീമന്ത് സ്പീക്കർക്ക് കത്ത് നൽകി. ബിജെപി തട്ടിക്കൊണ്ടുപോയിട്ടില്ല. താൻ ഇപ്പോൾ ചികിത്സയിലാണെന്നും എംഎൽഎ കത്തിൽ പറയുന്നു.