ഗയാന : രണ്ടു കളിയിൽ നിറം മങ്ങിയ ഋഷഭ് പന്ത് തകർത്തടിച്ച മത്സരത്തിൽ 7 വിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ ടി 20 പരമ്പര സ്വന്തമാക്കി .കീറൻ പൊള്ളാർഡിന്റെ കരുത്തിൽ (45 പന്തിൽ 58) 6 വിക്കറ്റിനു 146 എന്ന വിൻഡീസ് സ്കോർ ഇന്ത്യ 19 .1 ഓവറിൽ 3വിക്ക റ്റിനു 150 എടുത്തു മറികടന്നു . ഇന്ത്യക്കു വേണ്ടി 3 വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചാഹറാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന വിൻഡീസിനെ ഒരുവശത്തു ചാഹർ എറിഞ്ഞിട്ടപ്പോൾ മറ്റേയറ്റത്തു പൊള്ളാർഡ് ആക്രമിച്ചു കയറിയതാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് .നരേൻ(2 ) ,ലൂയിസ്(10) ,ഹൈറ്റ്‌മേയർ(1 )എന്നീ മുൻനിര ബാറ്റ്സ്മാൻമാരെ ചാഹർ മടക്കിയതോടെ നടുവൊടിഞ്ഞ ആതിഥേയർക്ക് പൊള്ളാർഡിന്റെ ഒറ്റയാൾ പ്രകടനം രക്ഷയായി. ഇന്ത്യക്കു വേണ്ടി സെയ്നി 2 ഉം രാഹുൽ ചാഹർ 1 വിക്കറ്റും വീഴ്‌ത്തി .
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി രോഹിത്തിന് പകരം കളിച്ച രാഹുൽ 20 റൺസോടെ നല്ല തുടക്കം നൽകി .ഫോമിലല്ലാത്ത ധവാൻ (3 )പുറത്തായതോടെ കോഹിലിയുടെ മികച്ച അർദ്ധ സെഞ്ച്വറി ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. മറ്റേയറ്റത്തു ടോപ്‌ഗിയറിൽ 45 പന്തിൽ 4 ഫോറും 4 സിക്സറും അടക്കം(65 )റൺസുമായി നിന്ന ഋഷഭ് പന്ത് മൂന്നാം ടി 20 കയ്യിലാക്കി.കൊഹ്‌ലി പുറത്തായ ശേഷം വന്ന മനീഷ് പാണ്ഡെ 2 റൺസുമായി പന്തിനു പിന്തുണ നൽകി .വിൻഡീസിന് വേണ്ടി തോമസ് 2 ഉം അലെൻ 1 ഉം വിക്കറ്റ് വീഴ്‌ത്തി.















