ലുധിയാന : ഇന്ത്യൻ സൈന്യത്തിനെതിരെ പ്രകോപനപരമായി ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരിക്ക് ചുട്ട മറുപടി കൊടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തണമെന്ന് ക്യാപ്ടൻ, പാക് മന്ത്രി ഫവാദ് ചൗധരിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം ദേശാഭിമാനമുള്ള അച്ചടക്കമുള്ള സേനയാണ്. നിങ്ങളുടെ പ്രകോപനപരവും വിഘടനവാദപരവുമായ പരാമർശം ഇവിടെ ചിലവാകില്ല. ഒരു സൈനികനും അത് കേട്ടുകൊണ്ടു നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ ഇന്ത്യൻ സൈന്യത്തിലെ സിഖുകാർ ജോലി ചെയ്യാൻ വിസമ്മതിക്കണമെന്നായിരുന്നു ഫവാദ് ചൗധരിയുടെ ട്വീറ്റ്. പഞ്ചാബിയിലായിരുന്നു ട്വീറ്റ് ചെയ്തത്. ഖാലിസ്ഥാൻ വിഘടനവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരുന്നു ട്വീറ്റ് . ഇതിനെതിരെയാണ് ക്യാപ്ടന്റെ കുറിക്ക് കൊള്ളുന്ന മറുപടി.
ആംആദ്മി പാർട്ടി നേതാവ് മഞ്ജിന്ദർ സിർസയും പാക് മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. നിങ്ങൾ പഞ്ചാബികളെ അപമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ കുന്തമുനയായ ഞങ്ങൾ യഥാർത്ഥ ദേശാഭിമാനികളാണ്.പഞ്ചാബിയിൽ ട്വീറ്റ് ചെയ്താൽ പഞ്ചാബികളുടെ അഭ്യുദയകാംക്ഷിയായി കണക്കാക്കുമെന്ന് കരുതരുതെന്നും സിർസ ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതോടെ വിറളി പിടിച്ച പാകിസ്ഥാൻ പ്രകോപനപരമായ പരാമർശങ്ങളുമായി രംഗത്തെത്തുന്നത് തുടരുകയാണ്. അതേസമയം കശ്മീരിന്റെ കാര്യത്തിൽ പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിക്ക് തയ്യാറായി നിൽക്കുകയാണ് ഇന്ത്യ. സൈന്യം സുസജ്ജമാണെന്നും കശ്മീരിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ആരായാലും തീർത്തു കളയുമെന്നും ഇന്ത്യൻ സൈനിക മേധാവികൾ വ്യക്തമാക്കിയിട്ടുണ്ട്.