കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ, ടീം ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എന്ന നിലയിലാണ്. 42 റൺസ് എടുത്ത ഹനുമാ വിഹാരിയും 27 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. 76 റൺസ് എടുത്ത നായകൻ വിരാട് കോഹ്‌ലിയാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ഓപ്പണർമാരായ രാഹുൽ 13 നും മായങ്ക് 55നും പുറത്തായി . ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 32 റൺസാണ് എടുത്തത് .തുടർന്ന് ചേതേശ്വർ പുജാരയെ വെറും 6 റൺസിനു നഷ്ടമായെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി അർധസെഞ്ച്വറിയോടെ(76) ടീമിന് കരുത്തായി .സ്കോർ 115 ലെത്തിനിൽക്കേ പുറത്തായ മായങ്കിനു ശേഷം വന്ന രഹാനേ 24 റൺസിന് മടങ്ങേണ്ടി വന്നു .എന്നാൽ മധ്യനിരയിൽ ഹനുമ വിഹാരി(42) കോഹ്‌ലിക്കൊപ്പം ചേർന്നു സ്കോർ 200 കടത്തി.കോഹ്‌ലി മടങ്ങിയശേഷം വന്ന ഋഷഭ് പന്ത് വിഹാരിക്കൊപ്പം 27 റൺസുമായി ക്രീസിലുണ്ട് .സ്കോർ 264 -നു 5 വിക്കറ്റ് .
വെസ്റ്റ് ഇൻഡീസ് നിരയിൽ, മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജോൺസൺ ഹോൾഡർ മികച്ച പ്രകടനം കാഴ്ചവച്ചു. നിർണായക സമയങ്ങളിൽ രാഹുൽ, മായങ്ക്, കൊഹ്‌ലി എന്നിവരുടെ സുപ്രധാന വിക്കറ്റുകൾ വീഴ്‌ത്തി കളി പൂർണമായും ഇന്ത്യയുടെ വരുതിയിൽ ആക്കാതിരിക്കാൻ ഹോൾഡറിന് കഴിഞ്ഞു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ, ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷായ് ഹോപ്പ്, മിഗ്വല്‍ കമ്മിന്‍സ് എന്നിവരെ ഒഴിവാക്കി. ജഹ്മര്‍ ഹാമില്‍ട്ടണ്‍, റകീം കോണ്‍വാള്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട മറ്റു താരങ്ങള്‍.















