കൊൽക്കത്ത : ഇരുപത്തൊൻപത് വർഷങ്ങൾക്കു മുൻപ് മമത ബാനർജിയുടെ തല അടിച്ചു പൊളിച്ച സിപിഎം പ്രവർത്തകനെ ആലിപ്പൂർ കോടതി വെറുതെ വിട്ടു. സിപിഎം പ്രവർത്തകനും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ലാലു ആലമിനെയാണ് വെറുതെ വിട്ടത്. കേസ് തുടരാൻ സർക്കാരിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ലാലു ആലം കേസിൽ നിന്ന് രക്ഷപ്പെട്ടത്.
1990 ഓഗസ്റ്റ് 16 ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് മമത ബാനർജിയെ സിപിഎം – ഡി.വൈ.എഫ്.ഐ സംഘം അക്രമിച്ചത്. അക്രമത്തിൽ മമത ബാനർജിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. തലയോട്ടിയിൽ പൊട്ടലുണ്ടായി. അന്ന് 35 വയസ്സായിരുന്ന മമത ബാനർജി ദീർഘനാൾ ചികിത്സയിൽ കഴിയേണ്ടിയും വന്നിരുന്നു. സിപിഎം സർക്കാർ അധികാരത്തിലിരിക്കെയായിരുന്നു സംഭവം.
21 വർഷം ഇടത് സർക്കാർ കേസ് മരവിപ്പിച്ച് വച്ചിരുന്നതാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിലെ പല പ്രതികളും മരിച്ചു. ദൃക്സാക്ഷികളും ഇല്ല. ഇനി കേസ് തുടർന്നിട്ട് ഒരു കാര്യവുമില്ലാത്ത സാഹചര്യമാണ്. ഇത് വെറുതെ സമയം പാഴാക്കലാകുമെന്നും അഭിഭാഷകൻ പറഞ്ഞു.