കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പരാതി. നിയമനം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ വിജിലന്‍സിന്റെ അന്വേഷണമാണ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
ചട്ടങ്ങള്‍ പാലിക്കാതെ രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്നാണ് പൊതുപ്രവര്‍ത്തകനായ ബ്രിജിത്ത് കൃഷ്ണ തലശേരി വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
എംഡി തുളസീദാസ് അടക്കമുള്ള 7 പേരുടെ നിയമനം സംബന്ധിച്ച് നല്കിയ പരാതിയിലാണ് അന്വേഷണം എങ്ങുമെത്താതെ കിടക്കുന്നത്. പരാതി നല്‍കിയിട്ട് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് പരാതിക്കാരൻ പറയുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരമാണ് പരാതി നല്‍കിയതെങ്കിലും അന്വേഷണത്തിന് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ അനുമതി നല്‍കാത്തതിനുള്ള വിശദീകരണം നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.