തിരുവനന്തപുരം: കരിങ്കല്ലുകളുടെ ലഭ്യതക്കുറവും, മത്സ്യതൊഴിലാളികളുടെ പ്രതിഷേധവും കാരണം വിഴിഞ്ഞം തുറമുഖ പദ്ധതി വിണ്ടും പ്രതിസന്ധിയില്‍. കടലില്‍ കല്ലിട്ടുള്ള പുലിമുട്ട് നിര്‍മാണത്തിലെ കാലതാമസമാണ് വിഴിഞ്ഞം പദ്ധതിക്ക് പ്രധാന തടസ്സം. 3,100 മീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മിക്കേണ്ടത്. എന്നാല്‍ ഇതുവരെ പൂര്‍ത്തിയായത് 650 മീറ്റര്‍ മാത്രമാണ്. പുലിമുട്ടിന്റെ നിര്‍മാണത്തിനായി പ്രതിദിനം 15,000 മെട്രിക് ടണ്‍ കരിങ്കല്‍ ആവശ്യമാണ്. എന്നാല്‍ ലഭിക്കുന്നതാകടെ 3000 മെട്രിക് ടണ്‍ മാത്രം. കരിങ്കല്‍ ലഭിക്കാതായതോടെ ഒരു വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച പല നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനിയും പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
കല്ലിന്റെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള അദാനി ഗ്രൂപ്പ് പലകുറി സര്‍ക്കാരിനെ സമീപിച്ചതാണ്. എന്നാല്‍ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടത് കരാറുകാരുടെ ചുമതലയാണെന്ന് കാട്ടി അദാനി ഗ്രൂപ്പിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്.
ഈ പ്രതിസന്ധികള്‍ക്ക് ഒക്കെ പുറമേയാണ് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. പുനരധിവാസത്തിലും നഷ്ടപരിഹാര വിഷയത്തിലും അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികളും പ്രതിഷേധം തുടരുകയാണ്. ഈ വിഷയങ്ങള്‍ക്ക് പുറമേ ഓഖി ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടം അടക്കം ചൂണ്ടികാട്ടി നിര്‍മാണ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നാലു തവണ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും സര്‍ക്കാര്‍ ഇത് തള്ളി.
നിര്‍മാണ സമയം നീട്ടി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടി ആലോചന നടത്തുമെന്നും, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉടന്‍ യോഗം വിളിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അറിയിച്ചു. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് അനന്തമായി നീളുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.