തിരുവല്ല: ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനച്ചതിന് പിന്നാലെ സർക്കാർ വാദം തള്ളി ബിലീവേഴ്സ് ചർച്ച് രംഗത്തെത്തി. നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ച് ഒരു കേസും ഒരു കോടതിയിലും ഇല്ലെന്ന് സഭാ വക്താവ് സിജോ പന്തപ്പള്ളിൽ പ്രതികരിച്ചു. കേരള ഹൈക്കോടതിയും സുപ്രീംകോടതിയും നിലവിലുള്ള കേസുകൾക്ക് തീർപ്പു കൽപ്പിച്ചിട്ടുള്ളതാണ്. സർക്കാരിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം നീതിപീഠങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നടപടിക്രമങ്ങളെ കുറിച്ച് യാതൊരു അറിവും സഭക്ക് ഈ നിമിഷം വരെ ഇല്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുകൾ നിലവിൽ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവെച്ച് സ്ഥലം ഏറ്റടുക്കുക എന്ന നടപടിക്കുള്ള നിയമ സാധുത തള്ളിക്കളയേണ്ടിയിരിക്കുന്നു. കോടതിയിൽ പണം കെട്ടിവെക്കാൻ ആലോചിക്കുന്നു എന്നുള്ളത് യാഥാർഥ്യമെങ്കിൽ ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നുള്ളതിന്റെ നഗ്നമായ അംഗീകാരം കൂടിയാണ്.
സർക്കാരിന്റെ മുൻപോട്ടുള്ള നടപടി ക്രമങ്ങളുടെ ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ച് സഭാ സിനഡ് ചേർന്ന് തുടർ നടപടികൾ തീരുമാനിക്കുമെന്നും സഭാ വക്താവ് പറഞ്ഞു.