കണ്ണൂര്‍: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും വെറുതെ വിടണമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്. കേസ് സിബിഐ പുനരന്വേഷണത്തിന് തയ്യാറാവണമെന്നും ജയരാജന് പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറല്ല നടപടി എടുക്കേണ്ടെന്നും സിബിഐയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ ആരാണ് സിബിഐയെ തടയുന്നതെന്ന് വ്യക്തമാക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
തലശ്ശേരി ജെടി റോഡില്‍ 2006 ഒക്ടോബര്‍ 22നു പുലര്‍ച്ചെയാണു ഫസല്‍ കൊല്ലപ്പെടുന്നത്. സിബിഐ പ്രതികളെ കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷവും സിപിഎം നേതൃത്വവും ഫസല്‍ വധക്കേസ് ആര്.എസ്.എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. സി.പി.എം നേതൃത്വവും പൊലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് ആര്.എസ്.എസ്. പ്രവര്‍ത്തകനെ മൂന്നാംമുറ നടത്തി കുറ്റം സമ്മതിപ്പിച്ചിരുന്നു.
ഇതിനു പിന്നില്‍ സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമുള്പ്പെടെയുള്ള പ്രതികളെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണെന്ന് പിന്നീട് വ്യക്തമായിരുന്നു . ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിലും,പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തിലും കൊല നടത്തിയത് സി.പി.എമ്മാണെന്ന് വ്യക്തമായതാണ്.
വാളാങ്കിച്ചാലില്‍ മോഹനന് എന്ന സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മാഹി ചെമ്പ്ര സ്വദേശിയായ സുബീഷിന് ഒരു പങ്കുമില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ മൂന്നാംമുറ പ്രയോഗങ്ങള്‍ നടത്തി സുബീഷില്‍ നിന്ന് ഫസല്‍വധക്കേസില്‍ കുറ്റസമ്മതമൊഴിയെടുക്കുകയായിരുന്നു പൊലീസ് ചെയ്തത്. ഈ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഈ മൊഴി പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്നും,പുറത്തുവിട്ട ഫോണ്‍സംഭാഷണവും തന്റേതല്ലെന്നും സുബീഷ് പത്രസമ്മേളനത്തിലും,സിബിഐ കോടതിയിലും വ്യക്തമാക്കിയിരുന്നു.