ചെന്നൈ: അമ്മ മക്കൾ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി. പുതുച്ചേരി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി മാള്‍, പേപ്പര്‍ മില്‍ ഉള്‍പ്പെടെ ഒന്‍പത് വസ്തുവകകളാണ് ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്. നേരത്തെ ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുകള്‍ കണ്ടെത്തിയിരുന്നു.
2017ല്‍ 37 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ വസ്തുവകകള്‍ വാങ്ങിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
2017 നവംബറില്‍ രാജ്യവ്യാപകമായി വി കെ ശശികലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം റെയ്ഡ് നടത്തിയിരുന്നു. ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയാ ടിവി ഓഫീസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിലെ ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.