കൊൽക്കത്ത: പരിക്കേറ്റ ബംഗ്ലാദേശ് താരത്തെ പരിശോധിക്കാന ഓടിയെത്തിയ ഇന്ത്യൻ ടീം ഫിസിയോ നിതിൻ പട്ടേലിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ആദ്യ ഡേ ആന്റ് നൈറ്റ് പിങ്ക് ബോൾ ടെസ്റ്റിനിടെയാണ് എതിർ ടീമിനെ സഹായിക്കാൻ ഇന്ത്യൻ ടീം തയ്യാറായത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർക്ക് മേൽ തീമഴപോലെയായിരുന്നു ഇന്ത്യൻ പേസർമാരെറിഞ്ഞ പന്തുകൾ. ഇഷാന്തിന്റെയും ഉമേഷിന്റെയും ഷമിയുടെയും പന്തുകൾ നേരിടാൻ ബംഗ്ലാ നിര ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു കണ്ടത്.
ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 73 ൽ നിൽക്കേ ഷമിയെറിഞ്ഞ പന്ത് യുവതാരം നയിം ഹസന്റെ ഹെൽമറ്റിൽ കൊള്ളുകയായിരുന്നു. പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ തല ശക്തമായി വേദനിച്ച നയിം ഹെൽമറ്റ് ഊരി മാറി നിന്നു. താരത്തിന്റെ അടുത്തേക്ക് ഉടൻ തന്നെ അമ്പയർമാരും ഇന്ത്യൻ ടീമും ഓടിയെത്തി.
ഉടൻ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടീം ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിക്കുകയായിരുന്നു. വേഗത്തിലെത്താൻ അമ്പയർമാരും ആവശ്യപ്പെട്ടതോടെ നിതിൻ പട്ടേൽ എത്തി താരത്തെ പരിശോധിക്കുകയായിരുന്നു. പരിശോധനയ്‌ക്ക് ശേഷം കളി തുടർന്ന നയിം 19 റൺസെടുത്താണ് മടങ്ങിയത്. 106 റൺസിന് ഓൾ ഔട്ടായ ബംഗ്ലാദേശ് നിരയിലെ മൂന്നാമത്തെ ടോപ് സ്കോറർ കൂടിയാണ് നയിം.
In the end, it's all about the #SpiritOfCricket.#TeamIndia physio, Mr. Nitin Patel attends to Nayeem after he gets hit on the helmet.#PinkBallTest pic.twitter.com/pFXsUfXAUY
— BCCI (@BCCI) November 22, 2019















