ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന് നിർണ്ണായക ദിവസങ്ങളാണ് ഇപ്പോഴുള്ളത്. മഹാരാഷ്‌ട്രയിലെ സർക്കാർ രൂപീകരണവും തിരക്കിട്ട ചർച്ചകളുമായി മുന്നണികളും പാർട്ടികളും സജീവമാകുമ്പോൾ രാഹുൽ ഗാന്ധി എവിടെ എന്ന ചോദ്യമാണ് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്. ഭാവി പ്രധാനമന്ത്രി എന്ന് കോൺഗ്രസുകാർ നാഴികകയ്‌ക്ക് നാൽപ്പത് വട്ടം പറയുന്ന വയനാട് എംപി രാഹുൽ ഗാന്ധിയെ പറ്റി കഴിഞ്ഞ ഒരു മാസക്കാലത്തോളമായി യാതൊരു വിവരവുമില്ല.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പാർട്ടിയൊരുങ്ങപ്പോഴായിരുന്നു മുന്നിൽ നിന്ന് നയിക്കേണ്ട രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ ഒക്ടോബർ 28 നാണ് രാഹുൽ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടത്. പിന്നീടിങ്ങോടെ ഇടക്കിടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നതല്ലാതെ അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ല.
എന്നാൽ രാഹുൽ ധ്യാനം ചെയ്യാൻ പോയതാണെന്ന വാദവുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തി. എന്നാൽ എവിടേക്കാണ് പോയതെന്ന് പറയാൻ നേതാക്കൾ തയ്യാറായില്ല. എല്ലാകാലത്തും ഇതുപോലെ ധ്യാനം ചെയ്യുന്നതിനായി രാഹുൽ വിദേശത്തേക്ക് പോകാറുണ്ടെന്നും ഇപ്പോൾ അവിടെയാണെന്നും കോൺഗ്രസ് നേതാവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല രാഹുൽ പോയതിന് അടുത്ത ദിവസം തന്നെ പ്രതികരിച്ചിരുന്നു.
അതിനിടെ രാഹുൽ ഇപ്പോൾ എവിടെയാണെന്ന ചോദ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഗൂഗിളിനെയാണ് സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിയാളുകളാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് സെർച്ച് എഞ്ചിൻ ഭീമൻമാരായ ഗൂഗിളിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഭക്ഷണം കഴിക്കാതായ രാഹുലിന്റെ വളർത്തുനായയായ ‘പിഡി’യെ പ്രത്യേക വാഹനത്തിൽ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിച്ചുവെന്ന വാർത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു.














