ന്യൂഡല്‍ഹി: ഭീകരവാദത്തെ നേരിടാന്‍ ശ്രീലങ്കക്ക് ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കക്ക് 450 മില്യന്‍ യുഎസ് ഡോളര്‍ വായ്പയായി അനുവദിക്കും. ഇതിൽ 50 മില്യൻ യുഎസ് ഡോളർ ഭീകരതയെ നേരിടാനുള്ള ധനസഹായമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രജപക്സെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായത്തിനു പുറമെ, സോളാര്‍ പവര്‍ പ്രോജക്ടിനായി 10 കോടി ഡോളറിന്റെ വായ്പയും ശ്രീലങ്ക് നല്‍കും. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ഇതുവരെ 46,000 വീടുകള്‍ ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 14,000 വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും. തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടികള്‍ ശ്രീലങ്ക സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും സാമ്പത്തിക വികസനത്തിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രസിഡന്റായി അധികാരമേറ്റ ശേഷം ഗോതാബയ നടത്തുന്ന ആദ്യത്തെ വിദേശ യാത്രയാണിത്.