ന്യൂഡൽഹി : 2019 ലെ ഏറ്റവും ജനപ്രീതി നേടിയ പത്ത് മൊബൈൽ ഗെയിമുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വ്യോമസേനയുടെ അഭിനന്ദൻ ഗെയിം. ഇന്ത്യൻ എയർഫോഴ്സ് എ കട്ട് എബവ് എന്ന പേരിൽ ഇറക്കിയ ഗെയിമാണ് ജനപ്രീതിയിൽ താരമായത്. ഗൂഗിളാണ് പട്ടിക പുറത്തുവിട്ടത്. കാൾ ഓഫ് ഡ്യൂട്ടി എന്ന ഗെയിമാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ ജൂലൈയിലാണ് വ്യോമസേന ഗെയിം ലോഞ്ച് ചെയ്തത്. പാക് അതിർത്തി കടന്ന് ശത്രു വിമാനം വെടിവെച്ച് വീഴ്ത്തുന്നതിനിടെ സ്വന്തം വിമാനം തകർന്ന് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർത്തമാനോട് രൂപ സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ഗെയിമിൽ ഉണ്ടായിരുന്നത്. യുവാക്കളെ വ്യോമസേനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗെയിം ലോഞ്ച് ചെയ്തത്. ഒരു മില്യണിലധികം ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നു.
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന പോർ വിമാനങ്ങളും ആയുധങ്ങളുമായിരുന്നു ഗെയിമിൽ ഉപയോഗിച്ചിരുന്നത്. ലോഞ്ച് ചെയ്ത് അടുത്ത ദിവസങ്ങളിൽ തന്നെ ഗെയിം ഹിറ്റായിരുന്നു. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് വ്യോമസേനയ്ക്ക് വേണ്ടി ഗെയിം നിർമ്മിച്ചത്. 2014 ൽ വ്യോമസേനയ്ക്ക് വേണ്ടി പുറത്തിറക്കിയ ഗാർഡിയൻ ഓഫ് സ്കൈസ് എന്ന ഗെയിമും ഹിറ്റായിരുന്നു.
ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിനു ബദലായി ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയ പാകിസ്ഥാന്റെ എഫ് – 16 വിമാനത്തെ തുരത്തുന്നതിനിടെയായിരുന്നു അഭിനന്ദൻ പറത്തിയ മിഗ് 21 പോർവിമാനം തകർന്നു വീണത്. ശത്രു വിമാനത്തെ വെടിവെച്ചിട്ടതിനു ശേഷമായിരുന്നു ഇത് സംഭവിച്ചത്. തുടർന്ന് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് പാകിസ്ഥാൻ മോചിപ്പിക്കുകയായിരുന്നു.