ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ജനന തീയ്യതി, സ്ഥലം എന്നീ രേഖകള്‍ മതിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഭേദഗതി നിയമം ഇന്ത്യയിലെ ഒരു പൗരനേയും ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്ക് സാക്ഷികളെ ഹാജരാക്കിയാല്‍ മതിയാവും. ഇത്തരക്കാരുടെ കാര്യത്തില്‍ തദ്ദേശവാസികള്‍ നല്‍കുന്ന തെളിവും സ്വീകാര്യമായിരിക്കും. പൗരത്വത്തിന് ഇതുപോലെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ട്വീറ്റിലൂടെയാണ് ഇക്കാര്യം മന്ത്രാലയ വക്താവ് അറിയിച്ചത്. നിയമഭേദഗതി നിയമത്തിലെ ചട്ടം രൂപീകരിക്കുന്നതിന് ക്രിയാത്മക നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
1987-നു മുമ്പ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനു മുമ്പ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2004-ലെ പൗരത്വനിയമ ഭേദഗതിയനുസരിച്ച്, മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്താല്‍ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും.
പൗരത്വനിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അസമിലുള്ളവരുടെ പൗരത്വം നിര്‍ണയിക്കുന്നതിന് മാത്രമാണ് 1971 അടിസ്ഥാനവര്‍ഷമായി കണക്കാക്കുന്നത്.