സിഡ്നി: ബാറ്റിംഗിനിറങ്ങുന്ന താരം കുഞ്ഞ പന്തുകളിൽ നിന്ന് കൂടുതൽ റൺസ് നേടുന്നത് കാണാനാണ് ക്രിക്കറ്റ് ആരാധകർക്കിഷ്ടം. അത്തരത്തിൽ ആരാധകരുടെ പ്രതീക്ഷയ്‌ക്കുപരി വെടിക്കെട്ട് തീർക്കുന്ന ഒരു താരമാണ് ഓസ്ട്രേലിയയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്ത്. എന്നാൽ സ്മിത്തിന് ഇത് എന്തു പറ്റിയെന്നാണ് ആരാധകർ ഇപ്പോൾ തമാശ രൂപേണ ചോദിക്കുന്ന ചോദ്യം.
കാരണം മറ്റൊന്നുമല്ല, ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ താരത്തിന്റെ പ്രകടനം കണ്ടിട്ടാണ്. ക്രീസിലെത്തിയ സ്മിത്തിന് ആദ്യ റൺസെടുക്കുന്നതിന് വേണ്ടി വന്നത് 45 മിനിറ്റാണ്. 39 പന്തുകൾ കളിച്ച ശേഷമാണ് സ്മിത്ത് തന്റെ സ്കോർ ബോർഡ് തുറന്നത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ സ്മിത്ത് റൺസെടുത്തതോടെ ആരാധകർ ആവേശത്തിലായി. ഹര്‍ഷാരവത്തോടെയും താരത്തിന് ജയ് വിളിച്ചുമാണ് ആരാധകർ ആദ്യ റൺസ് ആഘോഷിച്ചത്
മത്സരത്തിൽ 182 പന്തുകൾ നേരിട്ട താരം 63 റൺസെടുത്താണ് പുറത്തായത്. സ്മിത്തിന്റെ കരിയറില്‍ ആദ്യമായാണ് റണ്‍സെടുക്കാന്‍ സ്മിത്തിന് ഇത്രയും ബോളുകള്‍ നേരിടേണ്ടി വന്നത്. 2014 ല്‍ മെല്‍ബണില്‍ ആദ്യ റണ്‍സെടുക്കാന്‍ 18 ബോളുകള്‍ നേരിടേണ്ടി വന്നിരുന്നു.















