തമിഴ്നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് തിരിച്ചടി എന്ന തരത്തിലുള്ള ചെറിയ തലക്കെട്ടുകളോടെയുള്ള വാര്‍ത്തകളാണ് മലയാളികള്‍ വായിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയും ‘പ്രാധാന്യമുള്ള’ വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെയും ആഘോഷിക്കപ്പെടാതെയും പോയതെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. ബിജെപിക്ക് തിരിച്ചടി നേരിട്ടെങ്കില്‍ തീര്‍ച്ചയായും ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്ത തലക്കെട്ടുകളിലും അത് സ്ഥാനം പിടിക്കേണ്ടതാണെന്ന് തീര്‍ച്ച. എന്നാല്‍ മാദ്ധ്യമങ്ങള്‍ പറയുന്നതല്ല വാസ്തവം എന്നതിന്റെ സൂചനയാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരിച്ചടി നേരിട്ടത് എങ്ങനെയാണെന്ന ചോദ്യത്തിന് സിഐടിയു-ജിഹാദി മാദ്ധ്യമങ്ങള്‍ക്ക് ഉത്തരമുണ്ടാകില്ല. കാരണം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആക്രമണ സംഭവങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ സ്വാഭാവികമായും ബിജെപി ‘തോല്‍ക്കണം’. അതാണല്ലോ ഇന്നത്തെ ട്രെന്‍ഡ്! സത്യത്തില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തിന്റെ വന്‍ തിരിച്ചു വരവിനാണ് തമിഴ്‌നാട് സാക്ഷിയായത്. കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണക്കുകള്‍ പ്രകാരം ഏകദേശം 5000 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെക്കുറെ 50-50 ആണ് എന്‍ഡിഎ, യുപിഎ മുന്നണികള്‍ നേടിയിരിക്കുന്നത് എന്ന് തന്നെ പറയാം. വെറും 8 മാസം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റില്‍ 37 എണ്ണത്തിലും തോറ്റിടത്ത് നിന്നാണ് ഇന്ന് എന്‍ഡിഎ സഖ്യം 50%ത്തോളം സീറ്റും 47%ത്തിനടുത്ത് വോട്ട് വിഹിതവും നേടി മിന്നുന്ന പ്രകടനം നടത്തിയിരിക്കുന്നത്.

ബിജെപി-എഐഎഡിഎംകെ സഖ്യത്തിന്റേത് മിന്നും പ്രകടനമാണെന്ന് പറയാന്‍ ഇനിയും കാരണങ്ങളേറെയുണ്ട്. 2011ലാണ് അവസാനമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. ജയലളിത എന്ന നേതാവിന്റെ അഭാവവും 8 വര്‍ഷത്തെ ഭരണ വിരുദ്ധ വികാരവും മറികടക്കാന്‍ വെറും ശരാശരിയോ അല്ലെങ്കില്‍ അതിലും താഴെയോ എന്ന് പൊതുവെ കരുതപ്പെടുന്ന ഏടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയ്‌ക്കും ബിജെപി സഖ്യത്തിനും കഴിഞ്ഞു എന്നത് ചെറിയ കാര്യമായി കണക്കാക്കാനാകില്ല.
ഡിസംബര്‍ 11നായിരുന്നു പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കുന്നത്. ഡിസംബര്‍ 15നായിരുന്നു ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികളുടെ സംഘടിത സമര കോലാഹലങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടക്കുന്ന ഡിസംബര്‍ 27നും 30നുമാണ് തമിഴ്‌നാട് ജനത പോളിംഗ് ബൂത്തിലേക്ക് പോയതെന്ന വസ്തുതയും ശ്രദ്ധേയമാണ്. അത്തരം ഒരു സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ 137 എന്ന വന്‍ തിരിച്ചടിയില്‍ നിന്ന് ഏകദേശം 50-50% എന്ന നിലയിലേക്ക് കുതിക്കാന്‍ ബിജെപിക്ക് സാധിച്ചത്. ബാലറ്റ് പേപ്പറിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത് എന്നത് മോദി വിരോധികളുടെ നിരാശ ഒന്ന് കൂടി വര്‍ദ്ധിപ്പിക്കുന്നു. കാരണം, വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കാണിച്ചെന്ന് ആരോപിക്കാന്‍ പോലും ജിഹാദി ശക്തികള്‍ക്ക് സാധിച്ചില്ലല്ലോ!
എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഈ ആസൂത്രണം ചെയ്ത അക്രമങ്ങള്‍ക്കിടയില്‍, ഏറ്റവും വലിയ മോദി വിരോധം ഉണ്ടെന്ന് കരുതപ്പെടുന്ന തമിഴ്‌നാട്ടില്‍ ഏറ്റവും താഴെ തട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അവരുടെ തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത് എന്നതാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയിലധികം സീറ്റാണ് ബിജെപി ഇത്തവണ അവിടെ നേടിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ 41 ഇത്തവണ 90ലധികമാക്കി മാറ്റി വലിയ നേട്ടമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്.
2021ല്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെയും ഡിഎംകെയുടേയും സ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞ് എഐഎഡിഎംകെ-ബിജെപി സഖ്യം മുന്നേറ്റമുണ്ടാക്കും എന്നു തന്നെയാണ് തമിഴ്‌നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ച് നടത്തുന്ന പ്രതിഷേധ-അക്രമ പരിപാടികള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബിജെപിക്ക് ഗുണം ചെയ്യും എന്ന് പ്രതിഷേധ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.















