കൊച്ചി: പുതുവർഷത്തിൽ പുതിയ അവതാരമായി കേരളാബ്ലാസ്റ്റേഴ്‌സ്. ഒൻപതു മത്സരങ്ങൾക്കപ്പുറം ആരാധകർക്കായി വൈക്കിങ് ക്ലാപ് നൽകി ബ്ലാസ്റ്റേഴ്‌സ് ടീം. മാസങ്ങൾക്കു ശേഷം മനസ്സുനിറഞ്ഞു ചിരിച്ച് ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലകൻ എൽകോ ഷറ്റോരി. തങ്ങളിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ച ഗുരുനാഥന് അഞ്ചു ഗോളുകളുടെ അത്യുഗ്രൻ വിജയം ഗുരുദക്ഷിണായി നൽകി ബ്ലാസ്റ്റേഴ്‌സ് ടീം. നിറഞ്ഞ മനസ്സിൽ ആവേശത്തിമിർപ്പിൽ മഞ്ഞപ്പട ആരാധകർ. ഏഴു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടാനാകാതിരുന്ന ഹൈദരാബാദിന് ഇത് വിജയം കാണാത്ത എട്ടാം മത്സരം.
ഏറെ നാടകീയ രംഗംങ്ങൾക്കാണ് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഏഴു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടാനാകാതിരുന്ന ഹൈദരാബാദിന്റെ ഒരേയൊരു വിജയം ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. അതിനാൽ ഏറെ പ്രതീക്ഷയോടുകൂടെയാണ് ഹൈദരാബാദ് എഫ്‌സി കളത്തിലിറങ്ങിയത്. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച്, ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ബ്ലാസ്റ്റേഴ്‌സ് ഉയർന്നുപൊങ്ങി.
പരിക്കുകളിൽ വലഞ്ഞ് അവസാന ഒൻപതുമത്സരങ്ങളിൽ വിജയം കാണാതെ ഉഴലുകയായിരുന്ന കേരളാബ്ലാസ്റ്റേഴ്‌സ് എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ പതിനാലാം മിനിറ്റിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ഹൈദരാബാദ് എഫ്‌സിക്ക് പിന്നീടൊരിക്കലും കളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല. നിശ്ചിത ഇടവേളകളിൽ അഞ്ചു ഗോളുകൾ നേടി ഒരിക്കലും മറികടക്കാനാകാത്ത രീതിയിൽ വിജയം ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തമാക്കി.















