ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മി പാർട്ടിയിൽ പൊട്ടിത്തെറി. കെജരിവാൾ 20 കോടി രൂപവാങ്ങി സീറ്റ് വിറ്റുവെന്നാരോപിച്ച് സിറ്റിംഗ് എംഎൽഎ രാജിവച്ചു. ബദര്‍പ്പൂര്‍ സിറ്റിംഗ് എംഎല്‍എ എന്‍ ഡി ശര്‍മ്മയാണ് ആരോപണമുന്നയിച്ച് രാജിവച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരമാണ് ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൻഡി ശർമ്മ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തുടർന്നാണ് കെജരിവാളിനെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. അതേസമയം, സീറ്റ് നൽകാത്തതിനാലാണ് ശർമ്മ ആരോപണമുന്നയിക്കുന്നതെന്ന ന്യായീകരണവുമായി ചില ആപ്പ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുതിർന്ന നേതാക്കളോ കെജരിവാളോ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ആകെയുള്ള 70 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആപ്പ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 46 സിറ്റിംഗ് എംഎല്‍എമാര്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ 15 എംഎല്‍എമാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്.