പ്രായം തളർത്താത്ത നിശ്ചയദാർഢ്യത്തിനുടമ അതാണ് എം.കെ. കുഞ്ഞോല്‍ എന്ന കുഞ്ഞോൽ മാഷ് . എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം നഷ്ടപ്പെടാതെ ബാക്കിയുണ്ട് ആ കണ്ണുകളിൽ . അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഭൂമിയ്‌ക്കായി സമരം ചെയ്ത് ഒടുവിൽ സ്വന്തം കിടപ്പാടത്തെ കുറിച്ച് ആലോചിക്കാതെ പോയ എം കെ കുഞ്ഞോലിനെ തേടിയാണ് ഏറെ വൈകി പത്മശ്രീ പുരസ്കാരം എത്തുന്നത് .
കോൺഗ്രസ് പ്രവർത്തകനായി രാഷ്‌ട്രീയ ജീവിതം ആരംഭിച്ച കുഞ്ഞോൽ ഒരണ സമരത്തിലടക്കം പങ്കാളിയായി . എന്നാൽ കാലക്രമേണ രാഷ്‌ട്രീയ ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ടു .
പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനിച്ചത്. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രമം ഹൈസ്‌കൂളിലുമായിരുന്നു പഠനം. എസ്എസ്എല്‍സി പാസായി. അതിനിടെ, കാലടി ആശ്രമത്തില്‍ പോയി ആഗമാനന്ദ സ്വാമികളെ കണ്ടു.
1955 മുതല്‍ രണ്ടുവര്‍ഷം ആശ്രമത്തിലെ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ആശ്രമത്തിലെ ജീവിതമായിരുന്നു കുഞ്ഞോലിന്റെ സ്വഭാവരൂപീകരണത്തിലേക്ക് നയിച്ചത്. ഇത് നവോത്ഥാന പോരാട്ടങ്ങള്‍ക്കും പ്രചോദനമായി. സ്വതന്ത്രചിന്തയും , സാമൂഹ്യ പ്രവർത്തനവുമായി ജീവിതം . സാംസ്‌കാരിക ജീവിത ധാരയുടെ ആവശ്യകതയും ആധ്യാത്മിക മാര്‍ഗവും പ്രചരിപ്പിച്ചു .
ബിഎസ്‌സിക്കുശേഷം മെഡിസിന് അപേക്ഷിച്ചു . എന്നാൽ ജാതി വിവേചനവും റാഗിങ്ങും അധ്യാപകരുടെ നിഃസഹകരണവും മറ്റും മൂലം പഠനം പൂര്‍ത്തിയാക്കാനായില്ല. അനീതിക്കെതിരായുള്ള അടങ്ങാത്ത സമരവീര്യം മാത്രമായി പിന്നീട് മനസ്സിൽ .
പിന്നീടുള്ള കുഞ്ഞോലിന്റെ ജീവിതം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്‍കി. കോതമംഗലം താലൂക്കിലെ നാടുകാണിയില്‍ ഹരിജന്‍ സമാജത്തിന്റെ താലൂക്ക് ഓഫീസ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതിനെതിരെ ഓഫീസ് കത്തിച്ച ചാരം നിറച്ച കുടങ്ങളുമായി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ചരിത്രമാണ്.
എഴുപതുകളിൽ കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ വനഭൂമി ലഭ്യമാക്കുന്നതിനായി ആദ്യ സമരം. അതു വിജയിച്ചതോടെ തന്റെ രാഷ്‌ട്രീയ വഴി തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ വാഴക്കുളം മണിയൻതടം കോളനിയിൽ പട്ടിക വിഭാഗക്കാർക്കായി സർക്കാർ 22 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ, അതു സ്വകാര്യ വ്യക്തികൾ കയ്യേറി.ഇതിനെതിരെയുള്ള സമരം വിജയിച്ചു .
1975ൽ പൊലീസ് അനീതിക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനു മുൻപിൽ 382 ദിവസം നീണ്ടു നിന്ന സമരം നടത്തി. അന്നത്തെ ഗവർണർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത് .
വിവാഹശേഷവും ഹരിജന്‍സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞോല്‍ മുന്നോട്ടുപോയി. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു.
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് ആർ എസ് എസ് പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നത് .തുടര്‍ന്ന് നിലയ്‌ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത്, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമാണ് നയിച്ചത്. കേരള സര്‍ക്കാരിന്റെ അംബേദ്കര്‍ പുരസ്‌കാരം ആദ്യം ലഭിച്ചത് കുഞ്ഞോലിനാണ്.
അവഗണിക്കപ്പെട്ടവർക്കായി ജീവിതം മാറ്റി വച്ച സാധാരണക്കാരനായ കുഞ്ഞോൽ മാഷിനെ തേടി പത്മശ്രീ എത്തുമ്പോൾ ആ പുരസ്ക്കാരത്തിനു തിളക്കം കൂടുകയാണ് .















