കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭത്തിന് നേരെ നടന്ന ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന ആരോപണം മമതാ ബാനര്‍ജിയെ വെട്ടിലാക്കിയിരിക്കുകയാണ്. അക്രമത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഒരു വിധത്തിലുള്ള ആഹ്വാനവും തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ലെന്ന് അക്രമത്തെ അപലപിച്ചുകൊണ്ട് മമതാ ബാനര്‍ജി പറഞ്ഞു.
പ്രാദേശികമായി നടന്ന പ്രക്ഷോഭത്തിന് നേരെ ബോംബേറും വെടിവെയ്പ്പും നടത്തിയാണ് അക്രമികള്‍ കലാപം അഴിച്ചുവിട്ടത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലാണ് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തിരിച്ചടിച്ചത്. വെടിയേറ്റ അനാറുള്‍ ബിസ്വാസ് സംഭവസ്ഥലത്തുവച്ചും സലാഹുദ്ദീന് ഷേഖ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂര്‍ഷിദാബാദ് ജില്ലയിലെ ജാലാംഗി പോലീസ് സ്റ്റേഷന് പരിധിയിലുള്ള സാഹേബ്നഗര് മാര്‍ക്കറ്റിനടുത്ത് വച്ചാണ് പ്രകടത്തിന് നേരെ അക്രമം നടന്നത്. ‘തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. അക്രമത്തില്‍ ശക്തമായ അന്വേഷണം നടത്തി പോലീസ് കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം’തൃണമൂല്‍ കോണ്‍ഗ്രസ്സ് മൂര്‍ഷിദാബാദ് ജില്ല അധ്യക്ഷന്‍ അബു താഹര്‍ ഖാന് പറഞ്ഞു. ഇതിനിടെ തൃണമൂലിന്റെ ജാലാംഗി മേഖലാ പ്രസിഡന്റ് തൊഹിറുദ്ദീന്‍ മൊണ്ടലും അനുയായികളും അഞ്ചോളം കാറുകളിലായെത്തി പൊടുന്നനെ അക്രമം അഴിച്ചുവിടുകയായിരുന്നു വെന്നാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.
സിഎഎ വിരോധി നാഗരിക് മഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് പ്രക്ഷോഭവും പ്രകടനവും നടത്തിയത്. ബഹുജന്‍ ക്രാന്തി മോര്‍ച്ച എന്ന പുതുതായി രീപീകരിച്ച സംഘടന ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രകടനം നടത്തിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാവിലെ 9 മണിക്കാണ് പ്രകടനത്തിന് നേരെ ആക്രമണം നടന്നത്.