ന്യൂഡൽഹി : പ്രധാനമന്ത്രിയ്ക്കെതിരെ പട നയിക്കാൻ അരവിന്ദ് കെജ്രിവാളിനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിമാരായ പിണറായി വിജയൻ , മമത ബാനർജി എന്നിവർ ഡൽഹിയിലേയ്ക്ക് ഉറ്റു നോക്കിയിരുന്നത് . എന്നാൽ ഇപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമാണ് കെജ്രിവാൾ ക്ഷണിച്ചിരിക്കുന്നത് .
മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയോ മുഖ്യമന്ത്രിമാരെയോ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കില്ലെന്ന് ആംആദ്മി നേതാവ് ഗോപാല്‍ റായ് പറഞ്ഞു . പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാൾ . ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്.
നരേന്ദ്രമോദി അന്ന് വരാണസി സന്ദര്‍ശിക്കുന്നതിനാല്‍ ചടങ്ങിനെത്തുമോയെന്ന് വ്യക്തമല്ല. എന്നിരുന്നാലും മോദി പങ്കെടുക്കണമെന്നത് ആം ആദ്മി നേതാക്കളുടെ ആഗ്രഹമാണെന്നും ഗോപാല്‍ റായ് പറഞ്ഞു . കെജ്രിവാൾ ജയിച്ച ശേഷം ആശംസ അർപ്പിച്ച നരേന്ദ്രമോദിയ്ക്ക് തിരികെ നന്ദി പറഞ്ഞ കെജ്രിവാൾ വികസന പ്രവർത്തനങ്ങളിൽ കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചത് .
ഡൽഹിയിൽ ആം ആദ്മി പാർട്ടി ജയിച്ചപ്പോൾ ദയനീയമായ തങ്ങളുടെ പരാജയം പോലും മറന്ന് സന്തോഷിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാർ , മുഖ്യമന്ത്രി പിണറായി വിജയനും ആശംസ അർപ്പിച്ചിരുന്നു . എന്നാൽ ഇപ്പോൾ ആശംസ മാത്രം ബാക്കിയായി , കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമം കെജ്രിവാൾ ആരംഭിക്കുകയും ചെയ്തു .