ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായാണ് കെ സുരേന്ദ്രൻ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ സുരേന്ദ്രൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്കെത്തുന്നത് . കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ ബിരുദ പഠന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി മാറി. രസതന്ത്ര ബിരുദ ധാരിയായി കലാലയം വിട്ടിറങ്ങിയ സുരേന്ദ്രൻ പിന്നീട് യുവമോർച്ചയുടെ മുഴുവൻ സമയ പ്രവർത്തകൻ ആയി മാറി. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന കെ ജി മാരാരുമായി അടുത്ത ബന്ധം പുലർത്തിയ സുരേന്ദ്രൻ, യുവമോർച്ചക വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.
സുരേന്ദ്രൻ യുവമോർച്ചാ സംസ്ഥാന പ്രസിഡന്റായിരിക്കെ അത്യുജ്വലജ്ജമായ സമരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത് . ഈ കാലഘട്ടത്തിൽ ആണ് കേരള രാഷ്ട്രീയത്തിൽ സുരേന്ദ്രൻ ശ്രദ്ധ കേന്ദ്രമാവുന്നത്. സുരേന്ദ്രൻ നയിച്ച പ്രക്ഷോഭങ്ങൾ കേരള രാഷ്ട്രീയത്തിൽ യുവമോർച്ച എന്ന സംഘടനയെ അടയാളപ്പെടുത്തുന്നതായി മാറി.
തെരഞ്ഞെടുപ്പ് രംഗത്ത് സുരേന്ദ്രൻ കാഴ്ച വെച്ച മത്സരം കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ മുന്നേറ്റത്തിന്റെ സൂചനകളായി മാറി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ എൺപത്തി ഒൻപത് വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്. കള്ള വോട്ട് രേഖപ്പെടുത്തിയാണ് തന്നെ പരിചയപ്പെടുത്തിയെതെന്ന സുരേന്ദ്രന്റെ ആരോപണം കോടതി കയറുകയും ചെയ്തു.
ശബരിമല യുവതീ പ്രവേശന വിഷയത്തിലും സുരേന്ദ്രന്റെ പോരാട്ട വീര്യം കേരളം കണ്ടു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പിണറായി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ജാമ്യം നിഷേധിക്കപ്പെട്ടു, കള്ളക്കേസുകളും ചാർത്തി, 22 ദിവസത്തോളം ജയിൽ വാസം. ഈ പോരാട്ടം സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറി.
ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രൻ ഇടത് വലത് മുന്നണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് മുന്നേറ്റം നടത്തിയത്. കോന്നി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി സുരേന്ദ്രനെ നിർത്താൻ പാർട്ടിക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. നാല്‍പ്പതിനായിരത്തോളം വോട്ട് പിടിച്ചുകൊണ്ട് തീ പാറും പോരാട്ടമാണ് സുരേന്ദ്രൻ കാഴ്ച വെച്ചത്.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി പാർട്ടി സജ്ജമാവുന്ന സാഹചര്യത്തിൽ കൂടിയാണ് മികച്ച സംഘാടകൻ കൂടിയായ സുരേന്ദ്രൻ, പാർട്ടിയുടെ അദ്ധ്യക്ഷ പദത്തിലേക്ക് നിയുക്തനാവുന്നത് എന്നതും ശ്രദ്ധേയമാണ്.