തിരുവനന്തപുരം: ഇടത് കാൽ മുട്ടിന്റെ എംആർഐ സ്കാനെടുക്കാനെത്തിയ രോഗിക്ക് വലത് കാൽമുട്ടിന്റെ സ്കാനിംഗ് റിപ്പോർട്ട് നൽകി ആശുപത്രി ജീവനക്കാർ. തിരുവനന്തപുരം കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിനെതിരെയാണ് വ്യാജ റിപ്പോർട്ട് നൽകിയതായി ആരോപണം ഉയരുന്നത്. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിനിക്കാണ് ഇത്തരത്തിൽ സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചത്.
ഇടത് കാൽ മുട്ടിന്റെ എംആർഐ സ്കാൻ എടുക്കാനായാണ് തലസ്ഥാനത്തെ തന്നെ സ്വകാര്യ ആശുപത്രിയുടെ കുറിപ്പുമായി നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിനി ബിന്ദു കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിയത്. കൃത്യമായി ഇടത് കാൽമുട്ടിന്റെ എംആർഐ എടുക്കുകയും ചെയ്തു. എന്നാൽ റിപ്പോർട്ട് ലഭ്യമായപ്പോൾ സ്കാനിംഗ് നടന്നത് വലത് കാലിനായി മാറി.
പിറ്റേ ദിവസം റിപ്പോർട്ട് വാങ്ങി നോക്കിയപ്പോൾ സ്കാൻ ചെയ്തത് വലത് കാൽ മുട്ടാണെന്നും രോഗം വലത് കാൽമുട്ടിനാണെന്നുമായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതേപ്പറ്റി ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാണെന്നായിരുന്നു മറുപടി.
എന്നാൽ റിപ്പോർട്ട് അനുസരിച്ച് ഓപ്പറേഷൻ ചെയ്തിരുന്നുവെങ്കിൽ യാതൊരു കുഴപ്പവുമില്ലാത്ത ബിന്ദുവിന്റെ വലത് കാൽ മുട്ടിലാവും ഓപ്പറേഷൻ ചെയ്യുക. അര്‍ബുദ ചികിത്സയ്ക്കായി സ്റ്റീഫൻ എന്നയാൾക്ക് തൊലി മാറ്റിവച്ചപ്പോള്‍ വായ്ക്കുള്ളില്‍ രോമവളർച്ചയുണ്ടായ സംഭവത്തിൽ ആര്‍സിസിക്കെതിരെ ആരോഗ്യ മന്ത്രി നടപടിയെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് തലസ്ഥാനത്ത് ആശുപത്രി അധികൃതരുടെ വീഴ്ച വീണ്ടും സംഭവിക്കുന്നത്.