ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആറാം സീസണിന് ഇന്ന് തിരശീല വീഴും. മുൻ ചാമ്പ്യൻമാരായ എടികെയും ചെന്നൈയിൻ എഫ്സിയും തമ്മിൽ നടക്കുന്ന കലാശപ്പോരാട്ടം ഇന്ന് വൈകുന്നേരം 7.30ന് ഗോവയിൽ നടക്കും. രാജ്യത്ത് കോവിഡ് 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക.
മറികടക്കാൻ വലിയൊരു കടമ്പതന്നെ ബാക്കിനിന്നിട്ടും ഏറെ ആത്മവിശ്വാസത്തോടെ പടിപടിയായാണ് ബെംഗളൂരുവിനെതിരായ സെമിഫൈനൽ രണ്ടാം പാദം എടികെ മറികടന്നത്. രണ്ടാം പാദത്തിലെ അവസാന ഒരു മണിക്കൂറിൽ മൂന്നു തവണയാണ് എടികെ സ്കോർ ചെയ്തത്.
ശനിയാഴ്ചത്തെ ഫലം പരിഗണിക്കാതിരുന്നാൽ പോലും, ഹീറോ ഐഎസ്‌എൽ 2019-20 സീസണിൽ ഇതിനകം നേടിയ നേട്ടങ്ങളിൽ നിന്ന് ചെന്നൈയിൻ എഫ്‌സിക്ക് വളരെയധികം അഭിമാനിക്കാനുണ്ട്. സീസണിലെ ആദ്യ ആറ് ഗെയിമുകൾക്ക് ശേഷം, ചെന്നൈയിൻ അഞ്ചു പോയിന്റുകൾ മാത്രം നേടി ഒൻപതാം സ്ഥാനത്തായിരുന്നു.
ഇതിനു ശേഷം ചെന്നൈയിൻ മാനേജ്‌മന്റ് ആദ്യ പരിശീലകനെ മാറ്റി, ഓവൻ കോയിലിനെ ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു .അതിനു ശേഷമാണു ടീമിന്റെ പ്രകടനത്തിൽ വലിയ വഴിത്തിരിവുണ്ടായത്. അദ്ദേഹത്തിന്റെ നിയമനത്തിനുശേഷം, 14 കളികളിൽ നിന്ന് മികച്ച സ്കോർ നേടാൻ ചെന്നൈയിൻ എഫ്‌സിക്കായി. ഒടുവിൽ ടീം സെമിഫൈനലിലും തുടർന്ന് ഫൈനലിലും കടന്നു.















