ന്യൂഡൽഹി : ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമോ ? അവസാനിച്ചാൽ തന്നെ നടപ്പാക്കിയേക്കാവുന്ന നിയന്ത്രണങ്ങൾ എന്തൊക്കെയാണ് ? അതോ ഇനി ലോക്ക് ഡൗൺ നീട്ടുമോ ? ചോദ്യങ്ങൾ നിരവധിയാണ്. ലോക്ക് ഡൗൺ നീളില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയ സ്ഥിതിക്ക് വ്യാപനം തടയാൻ വലിയ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് വ്യക്തമാണ്.
എന്തായിരിക്കും ആ ക്രമീകരണങ്ങളെന്ന് ചർച്ച ആരംഭിച്ചു കഴിഞ്ഞു. 2009 ൽ പടർന്നു പിടിച്ച എച്ച്1എൻ1 പനിയെ പ്രതിരോധിച്ച മാർഗ്ഗങ്ങളെ മുൻനിർത്തിയാകും ക്രമീകരണങ്ങളെന്നാണ് റിപ്പോർട്ട്. വലിയ നഗരങ്ങളിൽ എച്ച്1എൻ1 കാര്യമായി പടർന്നപ്പോൾ ജനവാസം കുറഞ്ഞ ഗ്രാമങ്ങളിൽ വ്യാപന തോത് കുറവായിരുന്നു. ഓരോ മേഖലകൾക്കും അനുയോജ്യമായ രീതിയിൽ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.
വളരെ ശക്തമായ രീതിയിൽ സമൂഹ വ്യാപനമുണ്ടാകുന്ന അവസ്ഥ പ്രതീക്ഷിച്ചാണ് ആസൂത്രണങ്ങൾ. നിലവിൽ ഇന്ത്യയിൽ കൊറോണ വ്യാപനം മന്ദഗതിയിലാണ്. മാത്രമല്ല ലോകത്തെ ട്രെൻഡിൽ നിന്ന് വ്യത്യസ്തമായി ചെറുപ്പക്കാർക്കാണ് ഇന്ത്യയിൽ രോഗം കൂടുതൽ പടർന്നത്. ഇത് മരണ നിരക്ക് കുറയ്ക്കുമെന്നത് ഇന്ത്യക്ക് ആശ്വാസമാണ്. സമൂഹ വ്യാപനവും ഏറ്റവും മോശമായ സമൂഹ വ്യാപനവും പ്രതീക്ഷിച്ചു തന്നെയാണ് അധികൃതരുടെ ആസൂത്രണം. അങ്ങനെയുണ്ടായാൽ രോഗികളുടെ ചികിത്സയെപ്പറ്റിയുള്ള പ്ലാൻ വേറെ തന്നെ തയ്യാറാക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിലെ സ്ഥിതി നിയന്ത്രണാധീനമാണെന്നത് ആശ്വാസം പകരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
9 മേഖലകളിലായി 21 ക്ലസ്റ്ററുകളാണ് നിലവിൽ ഉള്ളത്. ഡൽഹിയിലെ നിസാമുദ്ദീൻ , രാജസ്ഥാനിലെ ഭിൽവാര , കേരളത്തിലെ കാസർഗോഡ് എന്നിവ ഇതിലുൾപ്പെടുന്നു. ഡൽഹിയിലെ കൊറോണ രോഗികളുടെ മൂന്നിൽ രണ്ടു ഭാഗവും തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവരാണ്. രാജസ്ഥാനിലെ 200 ൽ 27 കേസുകൾ ഭിൽവാരയിൽ നിന്നും കേരളത്തിലെ 306 ൽ 136 കാസർഗോഡ് നിന്നുമാണ്. രാജ്യത്തെ ഭൂരിഭാഗം കേസുകളും വിദേശ യാത്ര നടത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ്.എവിടെ നിന്നാണ് കൊറോണ ബാധിച്ചത് എന്നറിയാത്ത വളരെ കുറച്ച് കേസുകൾ മാത്രമേ ഉള്ളൂവെന്നതും ആശ്വാസകരമാണ്.
പ്ലാൻ തയ്യാറാക്കുന്നത് ഇങ്ങനെയാണ്. ഹോട്ട്സ്പോട്ടുകൾ അഥവാ തീവ്ര വ്യാപന കേന്ദ്രങ്ങൾ രണ്ട് സോണുകളായി തിരിക്കും. ഒരു ക്വാറന്റീൻ സോണും അതിനു പുറത്ത് ബഫർ സോണും. കൂടുതൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ ക്വാറന്റീൻ സോണുകളാക്കും. അതിനു സമീപമുള്ള പ്രദേശങ്ങൾ ബഫർ സോണുകളാക്കും. ഈ രണ്ടു സോണുകളിൽ നിന്നും പുറത്തേക്കും അകത്തേക്കുമുള്ള യാത്രകൾ പൂർണമായും റദ്ദാക്കും. അവശ്യ സർവീസുകാർക്ക് പാസ് അനുവദിക്കും. അവരെ മാത്രമേ കടത്തിവിടുകയുള്ളൂ. തെർമൽ സ്ക്രീനിംഗും ബോധവത്കരണവും കർശനമാക്കും.
സ്കൂളുകളും കോളേജുകളും തുറക്കില്ല. ജനക്കൂട്ടമുണ്ടാകുന്ന ഒരു പരിപാടിയും അനുവദിക്കില്ല. ഈ പ്രദേശത്തെ ജനങ്ങൾ 28 ദിവസം വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ടി വരും. വൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ചെറിയ ഇളവുകൾ അനുവദിച്ചേക്കും. ടെസ്റ്റുകളും മറ്റ് സംവിധാനങ്ങളും ഇപ്പോഴുള്ളതു പോലെ തന്നെ തുടരും. ഏറ്റവും അവസാനത്തെ കേസും നെഗറ്റീവ് ആകുന്നതുവരെ നിരന്തരം പരിശോധന നടത്തും.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് തുടർച്ചയായ ലോക്ക് ഡൗൺ പ്രായോഗികമല്ല. പെട്ടെന്ന് ഒരു ദിവസം തുറന്നു കൊടുക്കുന്നതും അതുപോലെ തന്നെ അപ്രായോഗികമാണ്. ലോക്ക് ഡൗൺ നടപ്പിലാക്കിയത് തന്നെ വ്യക്തമായ ആസൂത്രണത്തിനു സമയം ലഭിക്കാനാണ്. എന്തായാലും എല്ലാ ശക്തിയും സംഭരിച്ച് രാജ്യം കൊറോണയ്ക്കെതിരെ പട പൊരുതാനൊരുങ്ങുകയാണ്. ജനങ്ങളുടെ പിന്തുണ കൂടിയുണ്ടെങ്കിൽ വിജയകരമായി കൊറോണയെ തുരത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ നിരീക്ഷണം.