”ട്രംപ് ക്ഷോഭിച്ചു, ഇന്ത്യ മരുന്ന് വിലക്ക് നീക്കി”. ബുധനാഴ്ചത്തെ മാതൃഭൂമി ദിനപത്രത്തിലെ മുഖ്യ തലക്കെട്ടാണ് ഇത്. ഒരു പത്രത്തിനും മാധ്യമത്തിനും എത്രമാത്രം തരം താഴാം എന്നതിന്റെ ഉദാഹരണമാണ് മാതൃഭൂമിയുടെ ഈ വാര്‍ത്ത. മാതൃഭൂമി ഏതായാലും ഒറ്റക്കായിരുന്നില്ല. ഇടതുപക്ഷ ജിഹാദി മാധ്യമങ്ങളെല്ലാം പതിവുപോലെ മാതൃഭൂമിക്ക് ഒപ്പമുണ്ടായിരുന്നു. അവരും ഇതേ പല്ലവിയാണ് ആവര്‍ത്തിച്ചത്.
ഞാന്‍ മാതൃഭൂമിയില്‍ ജോലി തുടങ്ങി ഏതാനും വര്‍ഷത്തിനുശേഷമാണ് മാതൃഭൂമിയുടെ ഇപ്പോഴത്തെ പത്രാധിപര്‍ കൊച്ചിയില്‍ പത്രപ്രവര്‍ത്തകനായി എത്തുന്നത്. അന്നുമുതല്‍ നല്ല സൗഹൃദവുമാണ്. സാധാരണ അബദ്ധങ്ങള്‍ക്കൊന്നും പോയി തലവെച്ചു കൊടുക്കാത്ത, പൊതുവെ മാന്യനായ ഈ പത്രപ്രവര്ത്തകന് എന്തുപറ്റി എന്നാണ് രാവിലെ പത്രം കണ്ടപ്പോള്‍ തോന്നിയത്. കാരണം ചൊവ്വാഴ്ച രാത്രി തന്നെ വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ സി എന്‍ എന്നിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ട്രംപ് നല്കിയ മറുപടിയുടെ വീഡിയോ ദൃശ്യങ്ങള്‍ തന്നെ പുറത്തുവന്നിരുന്നു. അതില്‍ ട്രംപ് ക്ഷോഭിക്കുന്നതായോ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതായോ ഒരു സൂചനയും കണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ടെലഫോണ്‍ സംഭാഷണം നടത്തുമ്പോള്‍ തന്നെ മരുന്നിന്റെ കാര്യത്തില്‍ വ്യക്തമായ ധാരണയായിരുന്നു.
ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്ന് മലേറിയക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്നതാണ്. കൊറോണ ബാധ ഉണ്ടായപ്പോഴാണ് ഇതിന്റെയും പാരസെറ്റ്മോളിന്റെയും കയറ്റുമതി ഇന്ത്യ നിരോധിച്ചത്. കൊറോണ വ്യാപകമായാല്‍ മരുന്ന് ഇന്ത്യയില്‍ തന്നെ ആവശ്യം വരുമെന്ന് കണ്ടാണ് മരുന്നിന്റെ കയറ്റുമതി നിര്‍ത്തിവെച്ചത്. അമേരിക്കയിലെ ഗവേഷകരും ആതുരശുശ്രൂഷാ വിഭാഗവും ഈ മരുന്ന് കൊറോണയ്ക്ക് ഫലപ്രദമാണെന്ന് രണ്ടാഴ്ച മുന്‍പു തന്നെ കണ്ടെത്തിയിരുന്നു. വന്‍തോതില്‍ അമേരിക്ക ഇന്ത്യയില്‍ നിന്ന് മരുന്ന് ഇറക്കുമതി ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. കയറ്റുമതി മൂലം ഇവിടെ മരുന്നുക്ഷാമം ഉണ്ടാകുമെന്ന് ഉറപ്പായപ്പോഴാണ് കയറ്റുമതി നിര്‍ത്തിവെച്ചത്. അതേസമയം തന്നെ അമേരിക്കയ്ക്കു പിന്നാലെ മറ്റ് ഇരുപതോളം രാജ്യങ്ങള്‍ ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയോട് നേരിട്ടു തന്നെ പല രാഷ്ട്രത്തലവന്മാരും മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഒന്നരലക്ഷത്തിലേറെ മലയാളികള്‍ ഉള്ള അമേരിക്കയില്‍ മലയാളികള്‍ക്കടക്കം ചികിത്സിക്കാന്‍ മരുന്ന് ഇല്ലാതാകുന്ന അവസ്ഥ അന്താരാഷ്ട്രരംഗത്ത് മുന്നണിയില്‍ നില്ക്കുന്ന ഭാരതത്തിന്റെ യശസ്സിന് ഇടിവ് തട്ടുന്നതാകുമെന്ന് വിദേശകാര്യ മന്ത്രാലയവും വിലയിരുത്തി. ഇതിനിടെ മരുന്ന് കയറ്റുമതി ചെയ്യണമെങ്കില്‍ അമേരിക്കയിലെ വിപണിയില്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനം അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് ഇന്ത്യന്‍ മരുന്നുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കണം. ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അനാവശ്യ തടസ്സം ഉന്നയിച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത് എന്നീ ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങളില്‍ ധാരണയായശേഷമാണ് ആവശ്യപ്പെട്ട 30 രാജ്യങ്ങള്‍ക്കും മരുന്ന് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിന്റെ ഡയറക്ടര്‍ ജനറല്‍ നേരത്തെ പുറപ്പെടുവിച്ചിരുന്ന കയറ്റുമതി നിരോധന ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഈ ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപോ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ തമ്മില്‍ സംസാരിച്ചിട്ടില്ല. പിന്നെ എപ്പോഴാണ് ഭീഷണിപ്പെടുത്തിയത് എന്ന് പറയാനുള്ള ബാദ്ധ്യത ദുരുപദിഷ്ടമായ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് ഉണ്ട്. ഇങ്ങനെ, ഇംഗ്ലീഷ് ഭാഷ മനസ്സിലാകാത്തവര്‍ നല്കിയ തെറ്റായ പരിഭാഷ ഉദ്ധരിച്ച്, ഇംഗ്ലീഷ് പണ്ഡിതനെന്ന് സ്വയം അഭിമാനിക്കുകയും പ്രണയലേഖനം മുതല്‍ ഒരു കിലോമീറ്റര്‍ നീളമുള്ള വാക്കുകകള്‍ വരെ സൃഷ്ടിക്കുന്ന ശശി തരൂരും പപ്പുവും മദാമ്മയും ഒക്കെ മോദി കീഴടങ്ങി എന്ന പ്രസ്താവനയുമായി രംഗത്തെത്തി. നരേന്ദ്രമോദിയെ വ്യക്തിപരമായി അപമാനിക്കാനും ലോകത്തിനൊപ്പം രാഷ്ട്രം കൂടി ഗുരുതര പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍ പോലും വ്യാജവാര്‍ത്ത സൃഷ്ടിച്ച് നാടിനെ അപമാനിക്കാനാണ് കോണ്‍ഗ്രസ്സും ഇടത്-ജിഹാദി കൂട്ടുകെട്ടും ഒരുപറ്റം മാധ്യമങ്ങളും ശ്രമിച്ചത്.
ശശി തരൂരിന്റെ ട്വിറ്റര്‍ കൊണ്ട് ഒരു ഗുണമുണ്ടായി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മനസ്സിലാക്കിയ ട്രംപ് ബുധനാഴ്ച വീണ്ടും പുതിയ പ്രസ്താവനയിറക്കി. അതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുക മാത്രമല്ല, കരുത്തനായ നേതാവാണ് എന്നുകൂടി ട്രംപ് പറഞ്ഞു. കൂടിയാലോചനകളിലും വിലപേശലുകളിലും ശക്തമായി നിലപാടെടുക്കുന്ന മോദിയുടെ സ്വഭാവത്തെക്കുറിച്ച് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നതാണ്. ട്രംപിന്റെ മാത്രമല്ല, ട്രംപിനേക്കാള്‍ ശക്തനായിരുന്ന ബറാക് ഒബാമയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്, ഉപരോധ ഭീഷണിയും ഒന്നും വകവെയ്ക്കാതെ ചനാര്‍ തുറമുഖം നിര്‍മ്മിച്ച കാര്യം ഇപ്പോള്‍ ഓര്‍മ്മിക്കേണ്ടതാണ്. ഒരിക്കലും ആര്‍ക്കെങ്കിലും മുന്നില്‍ തലകുനിച്ച് കീഴടങ്ങാന്‍ നരേന്ദ്രമോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഒരിക്കലും ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്. കാരണം അദ്ദേഹം സംഘസ്വയംസേവകനാണ്. ഇപ്പോഴും സംഘപ്രചാരകനാണ്. വ്യക്തിശുദ്ധിയും നിഷ്ഠയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന, അഴിമതി തൊട്ടുതീണ്ടാത്ത ഒരു പ്രധാനമന്ത്രിയെ ഇല്ലാതാക്കേണ്ടത് പലരുടേയും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രചാരണങ്ങള്‍ വരുമെന്ന് ഉറപ്പാണ്.
അപവാദം പറഞ്ഞു പരത്തിയവര്‍ക്ക് ട്രംപ് മറുപടി പറഞ്ഞതിനു പിന്നാലെ, ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബുല്സാനരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാമായണത്തില്‍ അസ്ത്രമേറ്റ് ബോധഹീനനായി കിടന്ന ലക്ഷ്മണനെ രക്ഷിക്കാന്‍ മൃതസഞ്ജീവനിയുള്ള മരുത്വാമലയുമായി എത്തിയ ഹനുമാന്റെ കഥ ഉദ്ധരിച്ച് അതുപോലെ തങ്ങള്‍ക്ക് മരുന്ന് തരണമെന്നാണ് ബ്രസീല്‍ പ്രസിഡണ്ട് ജെയര്‍ ബുല്സാനരോ ആവശ്യപ്പെട്ടത്. ഇതില്‍നിന്നു തന്നെ എന്താണ് നടന്നതെന്ന് വ്യക്തമാണ്.
ഇനിയെങ്കിലും മോദീവിരോധവും അന്ധമായ ആക്രമണവും മാറ്റിവെച്ച് ഈ നാടിനെ വളര്‍ത്തിയെടുക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ ഈ രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയുമോ എന്നതാണ് കാലം ഉയര്‍ത്തുന്ന ചോദ്യം.