ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ഏകദിന ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പാകിസ്താൻ താരങ്ങൾക്ക് മുൻഗണന നൽകിയിരിക്കുന്ന ടീമിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സേവാഗിനെ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇന്ത്യ-പാക് ഏകദിന ഇലവനെ ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്.
ചോപ്രയുടെ ടീമിലെ 11 പേരില്‍ ആറു പേരും പാക് താരങ്ങളാണ്. ഇന്ത്യയുടെ അഞ്ചു പേര്‍ ടീമിൽ ഇടം നേടിയപ്പോൾ ധോണി ഉണ്ടായിട്ടും ഇമ്രാൻ ഖാനെയാണ് ചോപ്ര നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍, വിമർശനങ്ങളെ ഒഴിവാക്കാനായി 12ാമനായി യുവരാജ് സിംഗിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹിറ്റ്‌മാൻ രോഹിത് ശർമ്മയുമാണ് ടീമിന്റെ ഓപ്പണർമാർ. മൂന്നാം നമ്പറില്‍ നിലവിലെ ഇന്ത്യന്‍ നായകനായ വിരാട് കോഹ് ലി കളിക്കും. ജാവേദ് മിയാന്‍ദാദും ഇന്‍സമാം ഉള്‍ ഹഖുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റസ്മാന്റെ റോളിലാണ് ധോണി ഇറങ്ങുക.
ഇതിഹാസ ഓള്‍റൗണ്ടറായ കപില്‍ ദേവ്, പാക് പേസർമാരായ വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരും സ്പിന്നറായി സഖ്‌ലൈന്‍ മുഷ്താഖുമാണ് ചോപ്രയുടെ ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് ടെസ്റ്റ് ടീമിനെയും ചോപ്ര തെരഞ്ഞെടുത്തിരുന്നു. അന്ന് ഇന്ത്യയിൽ നിന്ന് ഏഴ് പേരാണ് ചോപ്രയുടെ ടീമിൽ സ്ഥാനം പിടിച്ചത്.















