ചെന്നൈ: ഇന്ത്യന്‍ കുട്ടിക്രിക്കറ്റിന്റെ തലവര മാറ്റിഎഴുതിയ ഐ.പി.എല്ല് മാമാങ്കത്തിന്റെ ഉദ്ഘാടന മത്സരം നടന്നിട്ട് ഇന്നേക്ക് 12 വര്‍ഷം. ആദ്യമത്സരത്തില്‍ ബ്രന്‍ഡന്‍ മക്കല്ലമെന്ന ന്യൂസിലാന്റ് താരത്തിന്റെ അസാമാന്യ ബാറ്റിംഗില്‍ ചെന്നൈയിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാണികള്‍ ആര്‍ത്തിരമ്പി. രാത്രി മത്സരങ്ങളുടെ ആവേശം. പാട്ടു കൂത്തും ചെണ്ടമേളവുമായി കളര്‍ഫുള്‍ ആരാധകര്‍. അവര്‍ക്ക് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തേക്ക് പായുന്ന സിക്‌സറുകള്‍. ടി20യില്‍ എങ്ങനെയാണ് റണ്‍കോട്ട തീര്‍ക്കുന്നതെന്ന് കാണിച്ചു തന്ന മക്കല്ലത്തെ മറക്കാത്ത ദിനം കൂടിയാണിന്ന്.
ലോകക്രിക്കറ്റിലെ എല്ലാ പ്രമുഖ താരങ്ങളേയും കയ്യിലാക്കി ഇന്ത്യന്‍ പ്രീമിയല്‍ ലീഗിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. പ്രമുഖ നഗരങ്ങളുടെ പേരുകളില്‍ എല്ലാവരും ഇന്ത്യയില്‍ കളിക്കുന്ന ആദ്യാനുഭവം. കാണികള്‍ക്ക് എന്നും നെഞ്ചോട് ചേര്‍ക്കാനുള്ള റണ്‍ മഴയുമായി രാവിനെ പകലാക്കി ആദ്യ മത്സരം. 2008 ഏപ്രില്‍ 18 നായിരുന്നു ആ സ്വപ്‌നത്തുടക്കം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടോസ്സ് നേടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വപ്‌ന നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പം ബ്രന്‍ഡന്‍ മക്കല്ലമെന്ന കിവീസ് താരം ക്രീസ്സില്‍. ടി20യുടെ ചരിത്രത്തില്‍ അന്നേ വരെ കണ്ടിട്ടില്ലാത്ത നശീകരണശേഷിയുള്ള താരമായി മക്കല്ലം മാറി. വെറും 73 പന്തില്‍ പിറന്നത് 158 റൺസ്. 13 സിക്‌സറുകളും 10 ഫോറുകളുമായി മക്കല്ലം കളം നിറഞ്ഞാടി. കൂടെ കളിച്ച ഗാംഗുലിക്കും റിക്കി പോണ്ടിംഗിനും കാഴ്ചക്കാരാകാനേ യോഗമുണ്ടായുളളു. 222റണ്‍സിന്റെ വിജയലക്ഷ്യം രാഹുല്‍ ദ്രാവിഡ് നയിച്ച ബാംഗ്ലൂരിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. 15.1 ഓവറില്‍ത്തന്നെ ബാംഗ്ലൂര്‍ വെറും 82 റണ്‍സിന് പുറത്തായി. ബൗളറായ പ്രവീണ്‍കുമാര്‍ മാത്രമാണ് 18 റൺസുമായി രണ്ടക്കം കണ്ട ഏക ബാറ്റ്സ്മാൻ എന്നതും വേറിട്ട കാഴ്ചയായി. ദ്രാവിഡും കോഹ്ലിയും ജാക് കല്ലിസും മാര്‍ക്ക് ബൗച്ചറുമടങ്ങുന്ന ലോകോത്തര ബാറ്റിംഗ് നിര അഗാര്‍ക്കറിന് മുന്നില്‍ തകര്‍ന്നുതരിപ്പണമായി.
ആദ്യവര്‍ഷം പക്ഷെ കിരീടം ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സാണ് നേടിയത്. നാലുവര്‍ഷത്തിന് ശേഷമാണ് കൊല്‍ക്കത്ത കിരീടത്തില്‍ മുത്തമിട്ടത് . അതേ നേട്ടം 2014ലും ആവര്‍ത്തിച്ചു.















