കണ്ണൂർ: പളളി ഖബറിസ്ഥാനിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഇരിവേരി സ്വദേശിയായ ഷാനവാസിന്റെ മൃതദേഹമാണ് നാളെ രാവിലെ പുറത്തെടുത്ത് വിദഗ്ധ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുക.
പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. മൃതദേഹം നാളെ രാവിലെ പുറത്തെടുത്ത ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ വ്യക്തമാകും.















