ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് 2007 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. യുവരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു അത്. അന്ന് സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ മുഴുവൻ പന്തുകളും അതിർത്തി കടത്തിയത് ആവേശത്തോടെ കണ്ടവരായിരുന്നു നമ്മൾ. ആ ഓവറിന് തൊട്ട് മുൻപ് ഫ്ലിന്റോഫുമായി വാക്കുതർക്കം ഉണ്ടാകുകയും അതിന്റെ പ്രതികാരം അടുത്ത ഓവറിൽ തീർക്കുകയുമായിരുന്നു യുവി.
അന്ന് ഫ്ലിന്റോഫ് തന്നോട് പറഞ്ഞതെന്താണെന്ന് വ്യക്തമാക്കി യുവരാജ് തന്നെ ഇപ്പോൾ രംഗത്തെത്തിക്കഴിഞ്ഞു. സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണയും സിക്‌സിന് പറത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഫ്ലിന്റോഫുമായുള്ള വാക്കുത്തര്‍ക്കം എന്നെ ചൊടിപ്പിച്ചു. തൊട്ടുമുന്നിലെ ഓവറില്‍ ഫ്ലിന്റോഫിന്റെ നല്ല രണ്ടു പന്തുകളെ ഞാന്‍ ബൗണ്ടറി പായിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഓവറിന് ശേഷം ബാറ്റിങ് എന്‍ഡിലേക്ക് നടക്കവെ ഫ്‌ളിന്റോഫ് പരിഹാസവുമായി രംഗത്തെത്തി. എന്റെ ഷോട്ടുകള്‍ ചിരി ഉളവാക്കുന്നതാണെന്ന രീതിയിൽ സംസാരിക്കുകയായിരുന്നു ഫ്ലിന്റോഫ്.
ഇതിനെത്തുടര്‍ന്നാണ് ഞാന്‍ ഫ്ലിന്റോഫിന് നേരെ ചെന്നതും വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും. ഫ്ലിന്റോഫുമായുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അടുത്ത ഓവറില്‍ എല്ലാ പന്തുകളും സ്റ്റേഡിയത്തിന് വെളിയില്‍ എത്തിക്കണമെന്ന വാശി എനിക്കുണ്ടായി. ഭാഗ്യവശാല്‍ അന്ന് എന്റെ ദിവസമായിരുന്നുവെന്നും യുവരാജ് പറഞ്ഞു.
വാക്കുതർക്കും കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന നായകൻ ധോണിയും അമ്പയർമാരും ചേർന്ന് യുവരാജിനെ പിടിച്ച് മാറ്റുകയായിരുന്നു. മത്സരത്തിൽ ട്വന്റി20 ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി യുവി തന്റെ പേരിൽ എഴുതിച്ചചേർത്തു. 12 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ യുവരാജിന് 50 പൂര്‍ത്തിയാക്കാന്‍.















