കേരളബ്ലാസ്റ്റേഴ്സും ടീമിന്റെ മുഖ്യപരിശീലകനുമായ എൽകോ ഷറ്റോരിയും വഴിപിരിയുന്നു. ഏറെ പ്രതീക്ഷകളോടെയാണ് ഷറ്റോരിയുടെ വരവ് ആരാധകർ ഏറ്റെടുത്തത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ മുൻ പരിശീലകനായിരുന്നു എൽകോ. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിനെ സെമിഫൈനലിലേക്കെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബ്ലാസ്റ്റേഴ്സിലേക്കുള്ള ചുവടുമാറ്റത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീം ക്യാപ്റ്റനായിരുന്ന ബർത്തലോമിയ ഓഗ്‌ബെച്ചെയെയും അദ്ദേഹം കൂടെക്കൂട്ടി.
എൽകോ ഷെറ്റോറിയുടെ കീഴിൽ മികച്ച പരിശീലനവും പ്ലാനിങ്ങുകളുമായി ടീം ഒരുങ്ങി. സീസൺ തുടങ്ങുന്നതിനു മുൻപ് ആദ്യ തിരിച്ചടി അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സാങ്കേതിക കാരണങ്ങളാൽ ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ പകുതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. തുടർന്ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സ് സീസണ് മുന്നോടിയായുള്ള പരിശീലനം നടത്തിയത്. സീസൺ ആരംഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് സന്ദേശ് ജിങ്കന് കാലിൽ പരിക്കേറ്റു. തന്ത്രങ്ങളും പ്ലാനിങ്ങുകളും കൃത്യമായി നടപ്പാക്കിയിരുന്ന ഷെറ്റോരിക്ക് ജിങ്കന്റെ പരിക്ക് വീണ്ടും തിരിച്ചടിയായി. ഒരു സീസൺ മുഴുവനായും താരത്തിന് വിട്ടു നിൽക്കേണ്ടി വരുമെന്നുറപ്പായ സാഹചര്യത്തിൽ പകരക്കാരനായി രാജു ഗെയ്‌ക്ക്വാദിനെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷകൾക്കൊത്തുയരാനോ ജിങ്കന് പകരക്കാരനാകാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർന്ന് ഡിഫെൻസിലെ കുറവുകൾ നികത്താനായി മുൻപ്ലാനിങ്ങുകളിൽ നിന്ന് വ്യതിചലിച്ച് ജെയ്റോ, സൂയിവർലോൺ തുടങ്ങിയ താരങ്ങളെ ഡിഫെൻസിലേക്ക് നിയോഗിച്ചു.
സീസൺ പുരോഗമിച്ചപ്പോൾ പരിക്ക് വീണ്ടും പ്രശ്നമായി. മാരിയോ ആർക്കെസ്, സെർജിയോ സിഡോഞ്ച, സുയിവർലൂൺ മുതലായ താരങ്ങൾക്കു പരിക്കേറ്റു. ഈ ആഘാതത്തിൽനിന്നു ടീം കരകയറും മുൻപാണ് ജെയ്റോ റോഡ്രിഗസിന് പരിക്കേറ്റത്. ഡിഫെൻസിനെ കുറച്ചെങ്കിലും മെച്ചപ്പെടുത്താൻ ഡ്രോബറോവിനെ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇതൊന്നും ടീമിനെ മോശം പ്രകടനത്തിൽ നിന്ന് കരകയറ്റാനായില്ല. ഗോൾ കീപ്പേഴ്സിന്റെ പ്രകടനവും മികച്ചതായിരുന്നില്ല.
എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നായകനായ ഓഗ്‌ബെച്ചേ കാഴ്ചവച്ചത്. ടീമിന്റെ മറ്റൊരാശ്വാസമായിരുന്നു കാമറൂണിയൻ താരം റഫേൽ മെസി ബൗളിയുടെ പ്രകടനം. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കകാരനായിരുന്നിട്ടും പതിനേഴ് കളികൾ നിന്ന് മാത്രമായി എട്ട് ഗോളുകൾ നേടാൻ അദ്ദേഹത്തിനായി. പതിനാറ് കളികളിൽ നിന്ന് പതിനഞ്ച് ഗോളുകൾ ഓഗ്‌ബെച്ചെയും നേടി. എൽകോയുടെ തീരുമാനങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു ഈ താരങ്ങളെ തിരഞ്ഞെടുത്തത് എന്ന് നിസംശയം പറയാം.
ഇതിനിടക്കാണ് സഹലിന് അവസരങ്ങൾ നൽകുന്നില്ല എന്ന വിവാദങ്ങൾ ഉയർന്നു തുടങ്ങിയത്. വ്യക്തമായ തെളിവുകൾ നിരത്തിയാണ് ഈ വിവാദങ്ങളെ എൽകോ തുരത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സഹലും പിന്താങ്ങിയതോടെ വിവാദങ്ങൾ കെട്ടടങ്ങി. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കേരളബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ വിജയം അദ്ദേഹത്തിനും ടീമിനും പുത്തനുന്മേഷം സമ്മാനിച്ചു.
പരിക്കുകൾ സീസണിലുടനീളം ടീമിനെ പ്രതികൂലമായി ബാധിച്ചു. തന്റെ ഫുട്ബോൾ പരിശീലക-കരിയറിൽ ഒരിക്കൽപ്പോലും ഇത്തരത്തിൽ പരിക്കുകൾ കണ്ടിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏറ്റവും ഒടുവിൽ അനന്ത് ത്യാഗിക്കൊപ്പമുള്ള ഫേസ്ബുക് ലൈവിലും അദ്ദേഹം ഇതുതന്നെ ആവർത്തിച്ചു. ഓരോ വട്ടവും താരങ്ങളുടെ പുതിയ നിര അദ്ദേഹത്തിന് കളത്തിലിറക്കേണ്ടി വന്നു. സാഹചര്യങ്ങൾ മോശമാകുമ്പോഴും ആരാധകരിൽ ഭൂരിഭാഗവും അദ്ദേഹത്തിനൊപ്പം നിന്നു. പതിവ് രീതിയിലുള്ള വിമർശനങ്ങളും മുറവിളികളുമൊന്നും അദ്ദേഹത്തിനെതിരെ ഉയർന്നില്ല.
അവസാന നിമിഷം വരെയും ആരാധകർ അദ്ദേഹത്തെ വിശ്വസിച്ചു. മുഖ്യ താരങ്ങളുടെ അഭാവത്തിലും ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന ചിലത് ഷറ്റോരിക്ക് നൽകാനായതാകാം കാരണം. ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്തയെ രണ്ടു മത്സരത്തിലും തറപറ്റിക്കാൻ ടീമിനായതും, ഏറെ ആഗ്രഹിച്ചിരുന്ന ബാംഗ്ലൂരിനെതിരായ വിജയം സമ്മാനിക്കാനായതുമെല്ലാം അവയിൽ ചിലതാണ്. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ച് ടീം ഏഴാം സ്ഥാനത്തൊതുങ്ങിയപ്പോഴും ഷറ്റോരിയെ നിലനിർത്തണമെന്ന ആവശ്യം ആരാധകരിൽ നിന്നുയർന്നു. #retain_eelco മുതലായ ഹാഷ്ടാഗുകളും സമൂഹ മാദ്ധ്യങ്ങളിൽ ഉയർന്നു കണ്ടു.
രണ്ട് തവണ ഫൈനലിൽ എത്തിയ, മികച്ച ആരാധകപിന്തുണയുള്ള, ആ പിന്തുണയുടെ പേരിൽ ലോകം മുഴുവൻ പ്രശസ്തിനേടിക്കൊണ്ടിരിക്കുന്ന കേരളബ്ലാസ്റ്റേഴ്സിന് പക്ഷെ ഒരു തവണ പോലും കിരീടം നേടാനായില്ല എന്നത് മാനേജ്മെന്റിനെ പ്രധിരോധത്തിലാക്കിയിരുന്നു. ടീമിലെ അഴിച്ചുപണികളുടെ തുടക്കമായി ലിത്വാനിയക്കാരനായ കരോലിസ് സ്കിങ്കിസ് എന്ന അനുഭവസമ്പത്തുള്ള സ്പോർട്ടിങ് ഡയറക്ടറെ ടീം മാർച്ചിൽ നിയമിച്ചിരുന്നു. തുടർന്ന് പല പ്രമുഖതാരങ്ങളെയും ടീമിന്റെ ഭാഗമാകുന്നു എന്ന വാർത്തകളും ഉയര്ന്നു കേട്ടു. ഇതിനെല്ലാം ഒടുവിലാണ് കേരളബ്ലാസ്റ്റേഴ്സും എൽകോ ഷറ്റോരിയും വഴിപിരിയുന്നു എന്ന വാർത്ത ഔദ്യോഗികമായി പുറത്തുവരുന്നത്.
ഷട്ടോരിയുടെ പി൯ഗാമിയായി സ്പാനിഷ് പരിശീലകൻ കിബു വികുന ചുമതലയേറ്റെടുക്കുകയും ചെയ്തു.















