നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു കാകതീയ സർവ്വകലാശാലയുടെ മുന്നിലെ ധ്വജസ്തംഭത്തിലുയർത്തിയ ത്രിവർണ്ണ പതാക ഇരച്ചെത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ വിദ്യാർത്ഥി ഗുണ്ടകൾ കീറിയെറിഞ്ഞത്. പകരം അവിടെയവർ ചെങ്കൊടി ഉയർത്തി. ചുവപ്പൻ തത്വസംഹിതയ്ക്ക് മുദ്രാവാക്യം മുഴക്കി കടന്നു പോകാനൊരുങ്ങി.
പക്ഷേ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല അത്. നിമിഷങ്ങൾക്കുള്ളിൽ ലാൽ ഗുലാമി ഛോട്കർ ബോലോ വന്ദേമാതരമെന്ന് ഉറക്കെ വിളിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ അവിടേക്ക് പാഞ്ഞെത്തി. സാമ ജഗന്മോഹൻ റെഡ്ഡിയെന്ന ധീരനായ എബിവിപി നേതാവ് ആ ധ്വജസ്തംഭത്തിലേക്ക് പാഞ്ഞുകയറി. ചെങ്കൊടി ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. വീണ്ടുമവിടെ ത്രിവർണപതാക പാറിപ്പറന്നു.
ഇന്ത്യയെ ചുവപ്പൻ പ്രത്യയശാസ്ത്രത്തിന്റെ കാൽക്കൽ അടിയറ വയ്ക്കാൻ നടന്ന കമ്യൂണിസ്റ്റ് ഭീകരതയുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അതൊരു വലിയ തിരിച്ചടി തന്നെയായിരുന്നു.ദേശീയതയുടെ മന്ത്രമുയർത്തി എരിയുന്ന പന്തം ആലേഖനം ചെയ്ത കാവി പതാകയുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് തെലങ്കാനയിലെ കോളേജുകളിൽ ചരിത്രം തിരുത്തി തുടങ്ങിയത് അങ്ങനെയാണ്.മാവോയും ലെനിനും ചെഗുവേരയുമൊക്കെ കലാലയങ്ങളിൽ നിന്ന് ഓടിയൊളിച്ചു. വിശ്വവിജയിയായ വിവേകാനന്ദന്റെ സന്ദേശം സർവ്വകലാശാലകളിൽ മുഴങ്ങിത്തുടങ്ങി.
കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ കേസുകളിൽ സാമ ജഗന്മോഹൻ റെഡ്ഡി പ്രധാന സാക്ഷിയായി മാറി. ഒടുവിൽ ആ ധീരനായ ചെറുപ്പക്കാരന്റെ ജീവിതമെടുത്തവർ പക വീട്ടി. 1982 ഏപ്രിൽ 29 നായിരുന്നു ഒരു കൂട്ടം ചുവപ്പൻ ഭീകരർ അയാളെ അരിഞ്ഞു വീഴ്ത്തിയത്.
മുപ്പത്തിയെട്ട് വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യയിലെങ്ങും കമ്യൂണിസ്റ്റ് ഭീകരതയുടെ അടിവേരിളകി. കോട്ട കൊത്തളങ്ങൾ തകർന്നടിഞ്ഞു. ചുവപ്പൻ ഇടനാഴികൾ ശോഷിച്ച് ചുരുങ്ങി. ഇന്ന് ദേശീയതയുടെ പൊൻവെളിച്ചത്തിൽ ഭാരതം മുന്നോട്ടു പോകുമ്പോൾ നമുക്ക്മറക്കാതിരിക്കാം സാമ ജഗന്മോഹൻ റെഡ്ഡിയെപ്പോലെ ധീര ബലിദാനികളായ ആയിരങ്ങളെ ..
പ്രണാമം !