ന്യൂഡൽഹി : മരുന്നും ഭക്ഷ്യ വസ്തുക്കളും നൽകിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കുവൈത്ത്. കൊറോണ വ്യാപനകാലത്ത് ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമായതായി കുവൈത്ത് അംബാസിഡർ ജസീം അൽ നജീം പ്രസ്താവനയിൽ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരേയും ഡോക്ടർമാരേയും അയച്ചു തന്നതിനും കുവൈത്ത് നന്ദി പ്രകാശിപ്പിച്ചു.
കുവൈത്തിൽ നിന്ന് തിരികെയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വേണ്ടി സംയുക്തമായി കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയുടെ കൊറോണക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഒരു ഇടപെടലിനേയും കുവൈത്ത് ഭരണകൂടം പിന്തുണയ്ക്കില്ല. ചരിത്രപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളതയോടെ തുടരുകതന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് ഭരണാധികാരി ഷെയ്ഖ് ഖാലിദ് അൽ ഹമദ് അൽ സുബഹുമായി സംസാരിച്ച വിവരവും അംബാസഡർ പങ്കുവെച്ചു.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിന്റെ ഭാഗമായി പാകിസ്താൻ നടത്തിയ സൈബർ ജിഹാദിന് വീണ്ടും കനത്ത തിരിച്ചടിയാണ് കുവൈത്തിന്റെ പ്രസ്താവന. നേരത്തെ മറ്റ് ഗൾഫ് രാജ്യങ്ങളും പാകിസ്താന്റെ സൈബർ ആക്രമണത്തെ തള്ളി ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തകരും പാക് കുതന്ത്രങ്ങൾക്ക് പിന്തുണയുമായെത്തിയിരുന്നു. ഇവർക്കെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.