ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക ഭീകരതക്കെതിരെ പോരാടാനും ഭരണ സ്ഥിരത ഉറപ്പാക്കാനും ഷാന്‍ഹായ് മേഖലയിലെ രാജ്യങ്ങളുടെ സംയുക്തധാരണ. റഷ്യയും ചൈനയും അടക്കം എട്ടു രാജ്യങ്ങളാണ് സംയുക്തരാജ്യങ്ങളിലുള്ളത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്റോവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യക്കായി വിദേശകാര്യന്ത്രി എസ്. ജയശങ്കര്‍ പങ്കെടുത്തു. യോഗത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ, പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ അഭിപ്രായം പങ്കുവച്ചു.
അമേരിക്ക താലിബാനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ഫലം ഉണ്ടാകണമെങ്കില്‍ അഫ്ഗാന്റെ അയല്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ഉണ്ടായേ മതിയാകൂ എന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആമുഖത്തില്‍ വ്യക്തമാക്കി. നിലവിലെ കൊറോണ പ്രതിസന്ധിപരിഹരിക്കാന്‍ നടത്തുന്ന ശ്രമത്തിലൂടെ മേഖലയിലെ സാമ്പത്തികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ഭീകരസംഘടനകളുടെ പിടി അയക്കാന്‍ സാധിക്കുമെന്ന നയമാണ് പാകിസ്താനും ചൈനയും മുന്നോട്ട് വച്ചത്.
എന്നാല്‍ ഇതിനപ്പുറം ഷാന്‍ഹായ് രാജ്യങ്ങള്‍ക്ക് മുഴുവന്‍ സുരക്ഷാ ഭീഷണിയായി ഭീകരപ്രവര്‍ത്തനം നിലനില്‍ക്കുകയാണെന്നും എല്ലാ രാജ്യങ്ങളും അതിനെ അമര്‍ച്ചചെയ്യാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇന്ത്യ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുതന്നെയാണ് ജയശങ്കര്‍ യോഗത്തില്‍ നയം വ്യക്തമാക്കിയത്.പാകിസ്താന്റെ അസത്യപ്രചാരണവും വ്യാജ വിഡിയോയും ഭീകരര്‍ക്കുള്ള ആയുധമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
മേഖലയിലെ ഭീകരവിരുദ്ധ സംവിധാനമായ ആന്റി ടെററിസം സ്ട്രക്ച്ചര്‍(റാറ്റ്സ്) ശക്തമാക്കണമെന്നും അഫ്ഗാനിനായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും റഷ്യ നിര്‍ദ്ദേശിച്ചു. നിലവില്‍ സംഘടനയുടെ കേന്ദ്രം താഷ്ക്കെന്റിലാണ്. യോഗത്തില്‍ കസാഖിസ്താന്‍, കിര്ഗിസ്താന്, താജികിസ്താന്‍, ഉസ്പെകിസ്താന് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും പങ്കുചേര്‍ന്നു.