ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഹര്ഭജന് സിംഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ് അഫ്രീദിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
‘ ഞങ്ങളുടെ ബഹുമാന്യനായ പ്രധാനമന്ത്രിയേക്കുറിച്ച് അഫ്രീദി നടത്തിയ പരാമര്‍ശത്തില്‍ നിരാശയുണ്ട്. രാജ്യത്തിന് വേണ്ടി കളിച്ച ഒരു ഉത്തരവാദിത്വപ്പെട്ട ഇന്ത്യക്കാരനെന്ന നിലയില്‍ അത്തരം വാക്കുകള്‍ ഒരിക്കലും എനിക്ക് അംഗീകരിക്കാനാകില്ല. താങ്കളുടെ ആവശ്യപ്രകാരം മനുഷ്യത്വം കാരണം ഒരിക്കല്‍ ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തി. ഇനി അത് ഉണ്ടാകില്ല. ജയ് ഹിന്ദ്’. യുവരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
‘അദ്ദേഹം നല്ല സുഹൃത്താണെന്ന് വിചാരിച്ചു, എന്നാല്‍ അങ്ങനെയല്ലെന്ന് ബോധ്യമായി. നമ്മുടെ പ്രധാനമന്ത്രിയേക്കുറിച്ചും രാജ്യത്തേക്കുറിച്ചും അദ്ദേഹം അതിരുവിട്ട് സംസാരിച്ചു. അതിനാല്‍ ഈ നിമിഷം മുതല്‍ അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സന്ദേശവും സഹായവുമില്ല’. ഹര്ഭജന് പറഞ്ഞു.
‘പാകിസ്താന് 7 ലക്ഷം സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് 16കാരനായ അഫ്രീദി പറയുന്നു. എന്നിട്ടും 70 വര്‍ഷമായി കശ്മീരിനു വേണ്ടി യാചിക്കുന്നു. അഫ്രീദി, ഇമ്രാന്, ബജ്വ തുടങ്ങിയ കോമാളികള്‍ ഇന്ത്യക്കും മോദിക്കുമെതിരെ വിഷം കുത്തിവെക്കുന്നു. എന്നാല്‍ ഇതിലൂടെ പാകിസ്താനിലെ ജനങ്ങളെ വിഢികളാക്കാം എന്നല്ലാതെ കശ്മീര്‍ കിട്ടാന്‍ പോകുന്നില്ല’. ബംഗ്ലാദേശിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഗംഭീര്‍ ട്വീറ്റ് ചെയ്തു.
‘ഈ ലോകം മുഴുവന്‍ കൊറോണയോട് പോരാടുമ്പോഴും നിങ്ങള്‍ക്ക് കശ്മീരിനേക്കുറിച്ചാണ് ആശങ്ക. കശ്മീര്‍ അന്നും ഇന്നും എന്നും ഞങ്ങളുടേതാണ്. നിങ്ങളുടെ 15 ലക്ഷത്തിനു തുല്യമാണ് ഞങ്ങളുടെ ഒരു സൈനികൻ. ബാക്കി കണക്ക് താങ്കള്‍ സ്വയം കൂട്ടിനോക്കിക്കോളൂ’. ശിഖര്‍ ധവാന് ട്വിറ്ററില്‍ കുറിച്ചു.
കൊറോണക്കെതിരായ പോരാട്ടത്തിന് അഫ്രീദിയുടെ ഫൗണ്ടേഷന് യുവരാജും ഹര്‍ഭജനും സാമ്പത്തിക സഹായം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിനു പിന്നാലെ ആദ്യം തന്നെ പരസ്യമായി രംഗത്തെത്തിയതും ഇവര്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.