ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകീട്ട് നാലിനാണ് ഉന്നതതലയോഗം. ആഭ്യന്തരമന്ത്രി അമിത്ഷാ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുന്ന ഉംപുണ്‍ ചുഴലിക്കാറ്റ് ബുധനാഴ്ച ബംഗാള്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്ത്യൻ തീരത്തേക്ക് ഉംപുണ്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മണിക്കൂറില്‍ 260 കിലോമീറ്ററാണ് കടലില്‍ ഉംപുണിന്റെ വേഗത. ഒഡിഷ,പശ്ചിമബംഗാള്‍,തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.