ദുബായ്: കൊറോണക്കാലത്തെ ക്രിക്കറ്റ് മത്സരം കളിക്കാര്‍ക്കും അമ്പയര്‍മാര്‍ക്കും ഒരോ നിമിഷവും നിര്‍ണ്ണായകമായിരിക്കുമെന്നാണ് ഐ.സി.സി നിയമം പറയുന്നത്. കളിക്കിടെ സാമൂഹ്യ അകലവും പന്തും ബാറ്റും വെള്ളക്കുപ്പിയുമെല്ലാം സുരക്ഷാ പരിധിയില്‍ വരും. ദുബായിയില്‍ കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗ്ഗദര്‍ശനത്തിലാണ് തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്തത്. മുന്‍ ഇന്ത്യന്‍ താരം അനില്‍കുംബ്ലെ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശകള്‍ ഐ.സി.സി ശരിവച്ചിരുന്നു.
കൊറോണ പ്രതിരോധത്തില്‍ ആദ്യ നിര്‍ദ്ദേശം വന്നത് പരിശീലന സമയത്തെ സുരക്ഷാ മുന്നൊരുക്കത്തെപ്പറ്റിയായിരുന്നു. ഇതിനൊപ്പം പന്തില്‍ തുപ്പല്‍തൊട്ട് മിനുസമാക്കുന്ന രീതിയക്ക് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങുമ്പോള്‍ പല പതിവു കാഴ്ചകളും ഇനി കാണാനാകില്ല.
അമ്പയര്‍മാരുടെ കാര്യമാണ് ആദ്യത്തേത്. ഗ്ലൗസ് ധരിച്ചാണ് അമ്പയര്‍മാര്‍ ഇനി ഗ്രൗണ്ടിലിറങ്ങുക. താരങ്ങളോ അമ്പയറോ പരസ്പരം കൈ കൊടുക്കില്ല. ബൗളര്‍മാരുടെ കയ്യിലുള്ള സണ്‍ഗ്ലാസും തൊപ്പിയും അമ്പയര്‍മാര്‍ക്ക് വാങ്ങാന്‍ അനുവാദമില്ല. എല്ലാ താരങ്ങളും സാനിറ്റൈസര്‍ പോക്കറ്റില്‍ കരുതണം. പന്ത് കൈമാറുമ്പോഴെല്ലാം കൈകള്‍ ശുചിയാക്കണം. ഇതിനായി ചെറിയ സാനിറ്റൈസര്‍ പോക്കറ്റില്‍ കരുതാന്‍ സാധിക്കുമോ അതോ ബൗണ്ടറി ലൈനില്‍ ഒരുക്കിവയ്‌ക്കണോ എന്നതില്‍ തീരുമാനമായിട്ടില്ല.
കളിക്കിടെ തുപ്പല്‍ പന്തില്‍ പുരട്ടരുതെന്നപോലെ കണ്ണിലും മൂക്കിലും വായിലും കളിക്കാര്‍ സ്പര്‍ശിക്കാന്‍ പാടില്ല. ചുമയക്കാനോ തുമ്മാനോ തോന്നുമ്പോള്‍ കൈമുട്ടിനകത്തേക്ക് വായ ചേര്‍ക്കണം. ആഘോഷങ്ങളില്‍ ഓടി എത്തുന്ന അകലം ഒരു മീറ്ററിലധികമാകണമെന്നും ഐ.സി.സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളിക്കാരുടെ ഡ്രസ്സിംഗ് റൂമുകളിലും സാമൂഹിക അകലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.