തിരുവനന്തപുരം : കേരളത്തില്‍ രോഗികളുടെ എണ്ണം കുറച്ചുകാട്ടാന്‍ വേണ്ടി കൊറോണ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ ആവശ്യപ്പെട്ടു. ‘കേരളത്തെ ഒന്നാമതാക്കാന്‍’ ജനങ്ങളെ കുരുതി കൊടുക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. അപകടങ്ങളില്‍ പെട്ടും, മറ്റ് അസുഖങ്ങളുടെ ചികിത്സക്കായും ആശുപത്രിയില്‍ പോകുന്നവര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് നിത്യസംഭവമായിരിക്കുന്നു.
ഇത്തരത്തില്‍ തികച്ചും യാദ്യശ്ചികമായ സാഹചര്യങ്ങളില്‍ രോഗലക്ഷണങ്ങളില്ലാതെ കൊറോണ സ്ഥിരീകരിക്കപ്പെടുന്നത് രോഗത്തിന്റെ ഗുരുതരമായ സാമൂഹ്യ വ്യാപന സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. സാമ്പിള്‍ പരിശോധനകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. 95,394 പേര് ക്വാറന്റിനില്‍ കഴിയുന്ന സംസ്ഥാനത്ത് ഇതുവരെ 53,873 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തി പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പരിശോധനകള്‍ മേഖലകളിലും വ്യാപകമാക്കാനും തയ്യാറാകണം.