ഇടുക്കി : മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസിൽദാരായിരുന്ന സനൽ കുമാർ ടി എസിനെയാണ് ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്. കയ്യേറ്റക്കാരന് വേണ്ടി അനധികൃതമായി കൈവശാവകാശ രേഖ ഉൾപ്പടെ നൽകിയതായാണ് കണ്ടെത്തൽ.
മൂന്നാർ ദേവികുളത്ത് ആരോഗ്യവകുപ്പിലെ മുൻ ഉദ്യോഗസ്ഥന് ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത സംഭവത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തത്. നിലവിൽ ഇയാൾ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാരാണ്. കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസിൽദാരായിരിക്കെ ഇയാൾ കയ്യേറ്റക്കാരന് നിയമവിരുദ്ധമായി കൈവശാവകാശ രേഖ നൽകിയെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ മാസം 28ന് മൂന്നാർ സ്പെഷ്യൽ തഹസിൽദാരാണ് കയ്യേറ്റം സംബന്ധിച്ചുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകിയത്. തുടർന്ന് ദേവികുളം സബ് കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. പട്ടയം ഇല്ലാത്ത ഭൂമിക്കാണ് കൈവശാവകാശ രേഖ നൽകിയതെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ബോധപൂർവമായ വീഴ്ച ഉണ്ടായതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേ സമയം സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിൽ ഡെപ്യൂട്ടി തഹസിൽദാരെ കൂടാതെ വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കും എതിരെയും നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കയ്യേറ്റത്തിന് കൂട്ടുനിന്ന മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിട്ടില്ല.