മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് കരുത്തായ ഉമേഷ് യാദവ് ദേശീയടീമിന്റെ ഭാഗമായിട്ട് 10 വര്‍ഷം തികയുന്നു. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ഉമേഷ് യാദവിന് ആശംലകള്‍ അര്‍പ്പിച്ചത്. 2008ലാണ് ഉമേഷ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലൂടെ ദേശീയ രംഗത്ത് ചുവടുറപ്പിച്ചത്.
മികച്ച വേഗതയില്‍ പന്തെറിയുന്നവരുടെ ക്ഷാമം തീര്‍ക്കുന്ന വരവായിരുന്നു ഉമേഷിന്റേത്. സഹീര്‍ഖാന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഓപ്പണിംഗ് ബൗളറായി മാറാന്‍ ഉമേഷിന്റെ വേഗതയാര്‍ന്ന ശൈലി സഹായകമായി. ഷമിക്കും ഇഷാന്ത് ശര്‍മ്മയക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പമാണ് ഉമേഷ് പിന്നീട് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായത്. നിലവില്‍ ജസ്പ്രീത് ബുംറയുടെ വരവോടെ ഷമിക്കും ഭുവനേശ്വറിനുമൊപ്പം ഉമേഷ് ഇന്ത്യക്ക് സ്വദേശത്തും വിദേശത്തും കരുത്തായിമാറി. വിദർഭയുടെ താരമെന്ന നിലയിലാണ് മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബൗളറുടെ ഉദയം.
ലോകകപ്പിലും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും കളിക്കുന്ന ആദ്യ വിധര്‍ഭ താരം എന്ന നിലയിലും ഉമേഷ് ശ്രദ്ധിക്കപ്പെട്ടു. 2009ല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡിന്റേയും വി.വി.എസ്.ലക്ഷ്മണിന്റേയും വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ഉമേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞത്. 2010ലേ ടി20 ലോകകപ്പ് ടീമില്‍ ഉമേഷ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിസ പ്രശ്‌നം കാരണം പങ്കെടുക്കാനായില്ല. എന്നാല്‍ തൊട്ടടുത്ത മാസം സിംബാബ്വേയുടെ ഇന്ത്യാ പര്യടനത്തില്‍ ഏകദിന ടീമിന്റെ ഭാഗമായി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരേയും കളിച്ചു. 2016 മുതല്‍ 18 വരെയുള്ള സീസണിലാണ് ഉമേഷിന്റെ മികച്ച പ്രകടനം നടന്നത്. 2018ല്‍ വിന്‍ഡീസിനെതിരെ 10 വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം. കപില്‍ ദേവിനും ജവഗല്‍ ശ്രീനാഥിനും ശേഷം ഇന്ത്യന്‍ മണ്ണില്‍ 10 വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരമായി ഉമേഷ് മാറി.