ന്യൂഡൽഹി : അമേരിക്കൻ നിർമ്മിത ചിനൂക്ക് ഹെലികോപ്ടർ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ചിനൂക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമസേന അതിർത്തിയിൽ വിന്യസിച്ചത്. അസമിലെ മോഹൻബാരി വ്യോമതാവളത്തിലാണ് ചിനൂക്കിനെ വിന്യസിച്ചത്.
ഇതിന്റെ ആദ്യ പടിയായി അരുണാചലിലെ വിജയനഗർ മേഖലയിൽ അവശ്യസാധനങ്ങളെത്തിക്കാൻ ചിനൂക്ക് ഉപയോഗിച്ചിരുന്നു. ദുർഘടമായ പ്രദേശങ്ങളിൽ സൈനികരേയും ആയുധങ്ങളേയും എത്തിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഹെലികോപ്ടറാണ് ചിനൂക്ക്. ആർട്ടിലറി തോക്കുകൾ പർവ്വത പ്രദേശങ്ങളിൽ എത്തിക്കാനും ചിനൂക്കിനു കഴിയും.മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയുള്ള ചിനൂക്ക് ഒറ്റ പറക്കലിൽ 741 കിലോമീറ്റർ വരെ പറക്കും.
1962 ലെ യുദ്ധകാലത്ത് പെട്ടെന്ന് സൈന്യത്തെ എത്തിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ പരിമിതിയായിരുന്നു ഇന്ത്യൻ സൈന്യം നേരിട്ട പ്രധാന തിരിച്ചടി. എന്നാൽ ഇന്ന് അത്യാവശ്യം വന്നാൽ സൈനികരേയും ആയുധങ്ങളേയും എത്തിക്കാൻ ചിനൂക്ക് കരുത്ത് ഉപയോഗപ്പെടുത്താൻ ഇന്ത്യക്ക് കഴിയും. അതിർത്തിയിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ് ചിനൂക്ക് വിന്യാസത്തിലൂടെ ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്.