ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. രാഷ്ട്രീയ റൈഫിൾസും സി.ആർ.പി.എഫും കശ്മീർ പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്.
ഷോപിയാനിലെ പിഞ്ചോറ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ പതിയിരിക്കുന്ന വിവരം ലഭിച്ച സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്. രണ്ടു ദിവസത്തിനുള്ളിൽ ഇതുവരെ 9 ഭീകരരെയാണ് സൈന്യം വധിച്ചത്.
അതിർത്തിയിൽ ഇന്ത്യ – ചൈന സംഘർഷം അയവില്ലാതെ മുന്നോട്ടു പോകുന്നതിനിടെ കശ്മീരിലേക്ക് ഭീകരർക്ക് നുഴഞ്ഞുകയറാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യുകയാണ് പാകിസ്താൻ. നുഴഞ്ഞുകയറ്റത്തിനായി അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ ലംഘനം നിരന്തരം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പാകിസ്താൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.