നിലമ്പൂർ കോവിലകത്തെ രാജകീയ ജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി സാധാരണക്കാരോടൊപ്പം കുടിലുകളിലേക്ക് കടന്നു വന്ന വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച രാ. വേണുഗോപാൽ എന്ന ആർ. വേണുഗോപാൽ. ആർഎസ്എസ് സ്ഥാപിക്കപ്പെട്ട 1925 ലാണ് വേണുഗോപാലിന്റെയും ജനനം. കേരളത്തിൽ സംഘപ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ ആദ്യ പ്രവർത്തകന്മാരിൽ ഒരാളായി മാറി. 1946 ൽ വീടുപേക്ഷിച്ച് സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായി. രാവുണ്യാരത്ത് വേണുഗോപാൽ എന്ന ആർ. വേണുഗോപാൽ പേരിൽ പോലും മലയാളിത്തം കാത്തുസൂക്ഷിച്ചു. അതിന്റെ ഭാഗമായി ‘ആർ’ എന്ന ഇംഗ്ലീഷ് ഇനീഷ്യലിനു പകരം ‘രാ’ എന്ന മലയാളം ഇനീഷ്യൽ സ്വന്തം പേരിനോടൊപ്പം ചേർത്തു. കേരളത്തിന്റെ വ്യത്യസ്ത മേഖലകളിൽ സംഘ പ്രചാരകനായി പ്രവർത്തിച്ച വേണുഗോപാൽ കേസരി വാരികയുടെ മുഖ്യപത്രാധിപരായിരുന്നു.
കുറച്ചു കാലം ഭാരതീയ ജനസംഘത്തിന്റെയും ചുമതലയേറ്റെടുത്തു. 1967 ൽ ദത്തോപാന്ത് ഠേംഗിഡിയുടെ ആവശ്യാനുസരണം ബിഎംഎസിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടു. സാധാരണക്കാരായ കൂലിത്തൊഴിലാളികൾ മുതൽ തൊഴിലാളി മേഖലയിലെ സർവ്വരുമായും വേണുഗോപാൽ ഹൃദയബന്ധം സ്ഥാപിച്ചു. ബിഎംഎസിന്റെ സംഘടനാ സെക്രട്ടറിയും അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായി. ജനീവയിലെ അന്താരാഷ്‌ട്ര തൊഴിലാളി സമ്മേളനത്തിൽ ഭാരതത്തിലെ തൊഴിലാളികളുടെ മുഴുവൻ പ്രതിനിധിയായി പങ്കെടുത്തു.
പ്രായം ഒരിക്കലും വേണുവേട്ടനിലെ സ്വയംസേവകനെ അലട്ടിയിരുന്നില്ല. തൊണ്ണൂറാം വയസ്സിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ അദ്ദേഹം സദാ കർമ്മനിരതനായിരുന്നു. മരണം വരെ ഏഴ് പതിറ്റാണ്ട് കാലത്തോളം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പ്രവർത്തിച്ച്, കേരളത്തിൽ സംഘത്തോടൊപ്പം നടന്നും സംഘത്തെ തന്നോടൊപ്പം നടത്തിയും നിസ്വാർത്ഥ ജീവിതം നയിച്ച്, പത്രാധിപരും, രാജ്യം മുഴുവൻ നിറഞ്ഞു നിന്ന തൊഴിലാളി നേതാവായുമെല്ലാം മാറുമ്പോഴും സംഘടനയുടെ സാധാരണ സ്വയംസേവകന്റെ പെരുമാറ്റം കാത്തുസൂക്ഷിച്ച ആ കർമ്മയോഗി ‘കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്’ എന്ന സമവാക്യത്തെ തന്റെ ആദർശസുരഭിലമായ ജീവിതം കൊണ്ട് മാറ്റിയെഴുതി. പ്രേരണാദായകമായ ആ സമർപ്പിത ജീവിതത്തിന് മുന്നിൽ പ്രണാമങ്ങൾ…















