തിരുവനന്തപുരം : രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന തലസ്ഥാന ജില്ലയിൽ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കെഎസ്ആർടിസി ജീവനക്കാർ. രോഗവ്യാപനം സംശയിക്കുന്ന പാപ്പനംകോട് ഡിപ്പോ കഴിഞ്ഞദിവസം അടച്ചിരുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിട്ടും വേണ്ട മുൻകരുതലുകൾ ഇനിയും എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
തലസ്ഥാന ജില്ലയിൽ കൊറോണരോഗം ബാധിച്ചവരുടെ രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെയാണ് ജില്ലയിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശിയായ ബസ് കണ്ടക്ടർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുതൽ പേരിലേക്ക് എത്തിയിട്ടുണ്ടോ എന്ന് സംശയിക്കുമ്പോഴാണ് തലസ്ഥാനത്തെ നൂറ് കണക്കിന് കെഎസ്ആർടിസി ജീവനക്കാർക്ക് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്നത്. ബസ് കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കോ സാനിറ്റൈസറോ മറ്റ് കൊറോണ പ്രതിരോധ സംവിധാനങ്ങളോ ലഭ്യമാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. സ്വന്തം പണം മുടക്കിയാണ് ഇവർ ഇപ്പോൾ സുരക്ഷ ഉറപ്പുവരുത്തുന്നത്.
ബസുകളുടെ സർവ്വീസുകൾ ആരംഭിച്ചാൽ ഓരോ ട്രിപ്പ് കഴിയുമ്പോഴും ബസുകൾ അണുവിമുക്തമാക്കുമെന്നായിരുന്നു കെഎസ്ആർടിസി അറിയിച്ചിരുന്നത്. എന്നാൽ ദിനംപ്രതി നിരവധിത്തവണ ഹ്രസ്വ ദീർഘദൂര സർവ്വീസുകൾ നടത്തിയാലും വാഹനങ്ങൾ അണുവിമുക്തമാക്കാറില്ലെന്നും ബസ്ഡ്രൈവർമാർ തന്നെ വ്യക്തമാക്കുന്നു.
പാപ്പനംകോട് ബസ് ഡിപ്പോയിലെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ ഇതുവരെയും ആരോഗ്യവകുപ്പിന് കഴിഞ്ഞട്ടില്ല. ജോലിക്കെത്തുന്നുണ്ടെങ്കിലും പലർക്കും ആശങ്ക തുടരുകയാണ്. കൊറോണ കെയർസെന്ററിലേക്ക് പ്രവാസികളെ എത്തിക്കുന്ന ബസുകളടക്കം ഓടിച്ച ജീവനക്കാരും ഇപ്പോൾ ആശങ്കയിലാണ്. വരും ദിവസമെങ്കിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ തലത്തിൽ നിന്ന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.