കൊച്ചി : സിനിമാ സംഘടനയായ അമ്മയ്ക്ക് മറുപടി നൽകി നടൻ നീരജ് മാധവ്. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമർശത്തിലാണ് മറുപടി നൽകിയത്. ഫേസ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു.
ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ മറുപടി കത്ത്. കത്തിന്റെ പകർപ്പ് ‘അമ്മ’ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഫെഫ്കയ്ക്ക് കൈമാറി. ഫെഫ്കയുടെ ആവശ്യപ്രകാരമായിരുന്നു അമ്മ നീരജ് മാധവിനോട് വിശദീകരണം തേടിയത്.
അതേസമയം, നീരജ് മാധവിന് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തി. നീരജ് മാധവ് ആരോപണം ആവർത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. ചലച്ചിത്രരംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണം. മുഴുവൻ സിനിമ സംഘടനകളും ഈ വിഷയം ചർച്ചചെയ്യണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
ഇക്കാര്യത്തിൽ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് ബി. ഉണ്ണിക്കൃഷ്ണൻ കത്ത് അയച്ചു. സംവിധായകരുടേയും എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കും.