ദോഹ. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടംമായി നീക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ ഖത്തറിലെ ബീച്ചുകളിലും കോര്‍ണിഷിലും പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് തീരുമാനിച്ചു. കത്താറ കൾചറൽ വില്ലേജിലും നിയന്ത്രണ വിധേയമായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് കത്താറ മാനേജ്മെന്റും വ്യക്തമാക്കി. എന്നാൽ സ്വദേശികള്‍ക്കും പ്രവാസികളായ ഉന്നതോദ്യോഗസ്ഥർക്കും രോഗബാധ കൂടുന്ന പശ്ചാത്തലത്തില്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നതില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി. അണ്‍ലോക്കിങ്ങിന്റെ ആദ്യഘട്ടത്തില്‍ പാര്‍ക്കുകള്‍ തുറന്നപ്പോള്‍ 10പേര് വരെ ഒത്തുകൂടാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ പാര്‍ക്കിലും ബീച്ചിലും കോര്‍ണിഷിലും അഞ്ചുപേരില്‍ അധികം ഒന്നിച്ചുകൂടാന്‍ അനുവദിക്കില്ല. ഇവയിലെ കളിസ്ഥലങ്ങള്‍ ജൂലൈയിലും അടച്ചിടും. സ്വകാര്യ ചടങ്ങുകള്‍ക്കും അഞ്ചു പേരില്‍ അധികം ഒന്നിച്ചുകൂടരുതെന്ന നിയന്ത്രണം ബാധകമാണ്. എന്നാല്‍ 10 പേരില്‍ കൂടാതെ കുടുംബങ്ങള്‍ക്ക് ബോട്ടുകളും യാട്ടുകളും വാടകയ്ക്കെടുക്കാന്‍ അനുമതിയുണ്ട്. ലൈബ്രറികളും മ്യൂസിയങ്ങളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി ലഭിക്കും. സ്വകാര്യ ക്ളിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും 60ശതമാനം ശേഷിയില്‍ പ്രവര്‍ത്തനാനുമതി ലഭിക്കും.