ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ദോഹയിലെത്തിയ പ്രധാനമന്ത്രിയെ ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖിയാണ് സ്വീകരിച്ചത്. യുഎഇ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത് .
വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി- നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കാൻ ഖത്തർ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. വധശിക്ഷക്ക് വിധിച്ച് ഖത്തറിലെ ജയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരെ വെറുതെ വിട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തേക്കും. പ്രധാനമന്ത്രിയുടെ രണ്ടാം ഖത്തർ സന്ദർശനമാണിത് . 2016 ജൂണിലാണ് പ്രധാനമന്ത്രി ആദ്യമായി ഖത്തർ സന്ദർശിച്ചത്.