കേരളാ കോൺഗ്രസിന്‍റെ ചരിത്രം പിളർപ്പുകളുടേത് കൂടിയാണ്. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന സിദ്ധാന്തവത്കരണത്തിലൂടെ പാർട്ടിയിലെ ഭിന്നതകൾക്ക് നേതാവ് തന്നെ അടിവരയിട്ടതും കേരളാ കോൺഗ്രസിന് സ്വന്തം. ഇപ്പോൾ അതേ കെ എം മാണിയുടെ വിയോഗം തന്നെ പാർട്ടിയുടെ പിളർപ്പിലേക്കും നയിച്ചു.
1960 കളിൽ കലങ്ങി മറിഞ്ഞ കോൺഗ്രസ് രാഷ്‌ട്രീയമാണ് കേരളാ കോൺഗ്രസ് എന്ന പാർട്ടിയുടെ പിറവിക്ക് കാരണമായത്. ആഭ്യന്തര മന്ത്രിയായിരുന്ന പി ടി ചാക്കോയുടെ രാജിയും അപ്രതീക്ഷിത മരണവും ഒരു വിഭാഗത്തിന് കോൺഗ്രസിൽ നിന്ന് വിട്ടുപോകാൻ പ്രേരണയായി. അങ്ങനെ കോട്ടയത്ത് കെ എം ജോർജിന്‍റെ നേതൃത്വത്തിൽ 1964 ഒക്ടോബർ 9 ന് കേരളാ കോൺഗ്രസ് രൂപം കൊണ്ടു.
1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച പാർട്ടി 1967 ൽ ഇടത് മന്ത്രിസഭയുടെ ഭാഗമായി അധികാരത്തിലുമെത്തി. രൂപീകൃതമായി 13 വർഷത്തിന് ശേഷമാണ് പാർട്ടിയിലെ ആദ്യ വലിയ പിളർപ്പ്. കെ എം ജോർജിന്‍റെ നിര്യാണത്തെ തുടർന്ന് നേതൃപദവിയെച്ചൊല്ലി ഉയർന്ന തർക്കം പിളർപ്പിലേക്ക് നയിച്ചു. 1977 ൽ ആർ ബാലകൃഷ്‍ണപിള്ള കേരളാ കോൺഗ്രസ് ബി രൂപീകരിച്ചു. 1979 ൽ തെരഞ്ഞെടുപ്പ് കേസിൽ വിജയിച്ചതിനെ തുടർന്ന് കെ എം മാണിക്കായി പി ജെ ജോസഫിന് മന്ത്രിപദവി ഒഴിയേണ്ടി വന്നു. പി ജെ ജോസഫ് പാർട്ടി ചെയർമാൻ പദവി ആവശ്യപ്പെട്ടു. ഫലം വീണ്ടും പിളർപ്പ്. ഇത്തവണ പാർട്ടി വിട്ടത് കെ എം മാണി.
അങ്ങനെയാണ് കേരളാ കോൺഗ്രസ് എമ്മിന്‍റെ പിറവി. രണ്ട് മുന്നണികളിലായി നിന്ന മൂന്ന് കേരളാ കോൺഗ്രസുകൾ 1982 ൽ യുഡിഎഫിന്‍റെ ഭാഗമായി. 1985 ൽ മൂന്നുപാർട്ടികളും ലയിച്ചു. എന്നാൽ ഐക്യം അധികനാൾ നീണ്ടില്ല. 1987 ൽ ജോസഫ് പുതിയ പാർട്ടിയുണ്ടാക്കി. 1989 ൽ യുഡിഎഫ് വിട്ട് ജോസഫ് എൽഡിഎഫിലെത്തി. ജോസഫിനൊപ്പം നിന്ന ബാലകൃഷ്ണ പിള്ള മാണി ഗ്രൂപ്പിലേക്ക് മടങ്ങി. ടി എം ജേക്കബിന്‍റെ ഊഴമായിരുന്നു പിന്നീട്. 1993 ൽ ജേക്കബ് സ്വന്തം പാർട്ടി രൂപീകരിച്ചു. ഇതിനിടയിൽ കേരളാ കോൺഗ്രസ് ബി പുനരുജ്ജീവിപ്പിച്ച് ബാലകൃഷ്ണപിള്ളയും മാണിയിൽ നിന്ന് വേർപെട്ടു.
2001 ൽ കേരളാ കോൺഗ്രസ് അടുത്ത പിളർപ്പിന് സാക്ഷ്യം വഹിച്ചു. പി സി തോമസിന്‍റെ നേതൃത്വത്തിൽ അന്ന് രൂപം കൊണ്ടത് ഐഎഫ്ഡിപി. മാണി ഗ്രൂപ്പിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പിളർപ്പ്. ജോസഫിന്‍റെ പാർട്ടിയിൽ നിന്നും രാജിവെച്ച പി സി ജോർജ് 2003ൽ കേരളാ കോൺഗ്രസ് സെക്യുലർ രൂപീകരിച്ചു. പിളർപ്പിനല്ല ലയനത്തിനുള്ള ശ്രമമായിരുന്നു പിന്നീട്. 2005 ൽ പി സി തോമസ് ജോസഫ് ഗ്രൂപ്പിൽ ലയിച്ചു. 2007 ൽ വിവിധ കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ലയനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ 2009 ൽ പി സി ജോർജിന്‍റെ സെക്യുലർ മാണി ഗ്രൂപ്പിൽ ലയിച്ചു. ഇടതുമുന്നണിയിലായിരുന്ന ജോസഫ് 2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ച് യുഡിഎഫിലെത്തി.
എന്നാൽ പി സി തോമസ് എൽഡിഎഫിൽ തുടർന്നു. 2015 ൽ ബാർകോഴ വിഷയത്തിൽ ആടിയുലഞ്ഞ കേരളാ കോൺഗ്രസിനെ കൈവിട്ട പി സി ജോർജ് ജനപക്ഷവുമായാണ് ഇപ്പോൾ കളം നിറയുന്നത്. 2016 ൽ പാർട്ടി വിട്ട ഫ്രാൻസിസ് ജോർജിന്‍റെ നേതൃത്വത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസും പിറവി കൊണ്ടു.
കെ എം മാണിയുടെ വിയോഗം മൂലമുണ്ടായ പാല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളോടെ ജോസഫും ജോസ് കെ മാണിയും തമ്മിൽ അധികാര വടംവലി ആരംഭിച്ചു. ഒരു വിഭാഗം ചെയർമാനായി ജോസിനെ തെരഞ്ഞെടുത്തപ്പോൾ മറുവിഭാഗം ജോസഫിനൊപ്പം നിലകൊണ്ടു. പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷൻ വർക്കിംഗ് ചെർമാനായ ജോസഫിന് നൽകിയതോടെ ജോസ് വിഭാഗം വെട്ടിലായി. ഔദ്യോഗിക ചിഹ്നമില്ലാതെ മത്സരിച്ച് തോറ്റും. പതിറ്റാണ്ടുകളായി കെഎം മാണി മാത്രം വിജയിച്ചിരുന്ന പാലായിൽ ആദ്യമായി എൽഡിഎഫ് വിജയിച്ചു.
പിന്നീട് തർക്കം മൂത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കം മൂർച്ഛിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിൽ യുഡിഎഫ് ഇടപെട്ടു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും നിരവധി ചർച്ചകൾ നടത്തി. ജോസ് വിഭാഗം വഴങ്ങിയില്ല. ഒടുവിൽ യുഡിഎഫ് കൺവീനർ തന്നെ പ്രഖ്യാപിച്ചു. മുന്നണിയിലുള്ളത് ജോസഫ് വിഭാഗം മാത്രമാണ്. അതോടെ ജോസ് വിഭാഗം പുറത്ത്.
ഇപ്പോഴിതാ ഒടുവിലത്തേതും. രൂപീകൃതമായ കാലം മുതൽ പിളർപ്പും ലയനവുമൊക്കെ തുടർക്കഥയായ പാർട്ടിയ്‌ക്ക് ഇപ്പോൾ ഒരു പിളർപ്പ് നേരിടാനുള്ള ശേഷിയുണ്ടാകുമോ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വളരും തോറും പിളരുകയും പിളരുമ്പോഴും വളരുകയും ചെയ്ത പാർട്ടി ഈ പിളർപ്പിൽ വളരുമോ എന്ന ചോദ്യവും അവശേഷിക്കുന്നു.